Breaking News

വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണം; ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ


കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്‍റെ  മരണത്തില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കൾ. സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്‍റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല.

കോഴിക്കോട് ബാലുശേരിയിലെ റിഫയുടെ വീട്ടിലേക്ക് പുലർച്ചെയാണ് ദുബായില്‍നിന്നും മൃതദേഹം എത്തിച്ചത്. രാവിലെ ഖബറടക്കി. ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

തിങ്കളാഴ്ച രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്.

അതേസമയം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാലുശേരി പോലീസ് അറിയിച്ചു. ആല്‍ബം നടികൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഇന്‍സ്റ്റാഗ്രാമിലെ പരിചയം പ്രണയമായി; വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവം, കണ്ണീരായി റിഫ

ഏകമകനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തിയാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റിഫ ദുബൈയില്‍ തിരിച്ചെത്തിയത്. നിരവധി സ്വപ്‌നങ്ങളുമായെത്തിയ റിഫയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ നടുക്കത്തിലാണ് സോഷ്യല്‍ മീഡിയയും.

സാമൂഹിക മാധ്യമങ്ങളില്‍ വളരെ ചെറിയ സമയം കൊണ്ടു തന്നെ റിഫ പ്രശസ്തി നേടിയിരുന്നു. കോഴിക്കോട് ബാലുശ്ശേരി കാക്കൂല്‍ പാവണ്ടൂര്‍ സ്വദേശിനിയായ റിഫ പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. ദുബൈയിലെ കരാമയില്‍ പര്‍ദ്ദ ഷോറൂമിലായിരുന്നു റിഫയ്ക്ക് ജോലി. ഇതിനിടെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാസര്‍കോട് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നുവിനെ (25) പ്രണയിച്ച് വിവാഹം ചെയ്തു.

വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ റിഫ, മെഹ്നു ചാനല്‍ എന്ന പേരില്‍ വ്‌ലോഗിങ് ആരംഭിച്ചു. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, യാത്രകള്‍ എന്നിവയായിരുന്നു റിഫയുടെ വ്‌ലോഗുകളിലെ ഉളളടക്കങ്ങള്‍. റിഫയ്‌ക്കൊപ്പം ഭര്‍ത്താവ് മെഹ്നുവും വ്‌ലോഗുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു.

സംഗീത ആല്‍ബങ്ങളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ഭര്‍ത്താവിനും ഏക മകന്‍ ആസാന്‍ മെഹ്നുവിനൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബൈയിലെത്തിയത്. ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് മെഹ്നു മാത്രം യുഎഇയിലെത്തുകയായിരുന്നു. മകനെ നാട്ടിലാക്കിയ ശേഷം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റിഫയും ദുബൈയിലെത്തി. തിരികെ ദുബൈയിലെത്തിയ റിഫ സംഗീത ആല്‍ബം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. തിങ്കളാഴ്ച രാത്രി ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോ റിഫ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു.

ഏറെ സന്തോഷത്തോടെ ആ വീഡിയോയില്‍ കാണപ്പെട്ട റിഫയെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

No comments