വിനോദയാത്രയ്ക്കിടെ ദുരന്തം; മൂന്ന് മലയാളി വിദ്യാർത്ഥികൾ കർണാടകയിൽ കടലിൽ വീണ് മരിച്ചു
കോട്ടയം: കോട്ടയത്ത് നിന്ന് കർണ്ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു. കോട്ടയം മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കർണാടകയിലെ ഉടുപ്പിയിലെ സെന്റ് മേരീസ് ഐലന്റിൽ വച്ചാണ് അപകടം. ശക്തമായ തിരയടിച്ചപ്പോൾ പാറക്കെട്ടുകളിൽ നിന്നിരുന്ന വിദ്യാർത്ഥികൾ താഴേക്ക് വീണുവെന്നാണ് കിട്ടുന്ന വിവരം.
കോട്ടയം മംഗളം കോളേജിലെ അവസാന വർഷ ബി ടെക് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്.
രണ്ട് ബസുകളിലായി ഇന്നലെ വൈകിട്ടാണ് കോളേജിൽ നിന്നുള്ള വിനോദയാത്രാ സംഘം കർണാടകയിലേക്ക് പോയത്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഉഡുപ്പിക്കടുത്ത് സെന്റ്മേരീസ് ഐലൻ്റിലേക്ക് ബസിലാണ് വിദ്യാർത്ഥികളുടെ സംഘമെത്തിയത്. വിദ്യാർത്ഥികളും അധ്യാപകരും അടക്കം നൂറിലേറെ പേർ വിനോദയാത്രയ്ക്ക് പോയ സംഘത്തിലുണ്ടായിരുന്നു.
പാറക്കെട്ടുകൾക്കിടയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ വലിയ തിരയടിച്ചു, കുട്ടികൾ അതിന്റെ ആഘാതത്തിൽ കടലിൽ വീണുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ബന്ധുക്കൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
No comments