ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിക്ക് പീഡനം; പോക്‌സോ കേസിൽ ആറു പേർ അറസ്റ്റിൽ
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ തൊടുപുഴയില്‍ ആറ് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്തായിരുന്നു പീഡനം. ഇടനിലക്കാരനടക്കമുളള പ്രതികളെ റിമാന്റ് ചെയ്തു. പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി രോഗിയായ മാതാവിനൊപ്പമാണ് താമസം. കേസിലെ ഇടനിലക്കാരനായ ബേബിക്ക് ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയാമായിരുന്നു. ഇക്കാര്യം മുതലെടുത്ത് ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും ചൂഷണം ചെയ്തു. ബേബിക്ക് പുറമേ കോടിക്കുളം സ്വദേശി ചാക്കോ, ഇടവെട്ടി സ്വദേശി ബിനു, വെള്ളാരംകല്ല് സ്വദേശി സജീവ്, കോട്ടയം രാമപുരം സ്വദേശി തങ്കച്ചന്‍, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും വന്‍ തുക വാങ്ങിയ ശേഷമാണ് കുട്ടിയെ കൈമാറിയത്. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനും തുടര്‍ന്ന് തൊടുപുഴ പൊലീസിനും നല്‍കി. കേസില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
No comments