Breaking News

ജില്ലയിലെ 20,000 അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനമൊരുക്കി കൈറ്റ് 'ലിറ്റില്‍ കൈറ്റ്‌സ് ' യൂണിറ്റുകള്‍ വഴി പരിശീലനം ഇന്ന് ആരംഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ക്ക് ഇന്ന് (മെയ് 7)  ജില്ലയില്‍ തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി രാവിലെ 11ന് നിര്‍വ്വഹിക്കുന്നതോടൊപ്പം ജില്ലയിലെ ആദ്യ ക്ലാസ് ജി. എച്ച്. എസ്. എസ് കക്കാട്ട് നടക്കും. ഇവിടുത്തെ കുട്ടികളും അമ്മമാരും ഓണ്‍ലൈനായി ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കും. ജില്ലയിലെ ഹൈസ്‌കൂളുകളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബുകള്‍ വഴിയാണ് 20000 രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റില്‍കൈറ്റ്‌സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്കാണ് ഒന്നാം ഘട്ടമായി മുപ്പതുപേര്‍ വീതമുള്ള ബാച്ചുകളിലായി മെയ് 7 മുതല്‍ 20 വരെ സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കുന്നത്.


അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ചു സെഷനുകള്‍ ആണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷന്‍. മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിന്‍ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനില്‍ 'രക്ഷിതാവും കുട്ടിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും' എന്ന ഭാഗവും ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യാജവാര്‍ത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാര്‍ത്തകളെ തടയാന്‍കൂടി സഹായിക്കുന്ന 'വാര്‍ത്തകളുടെ കാണാലോകം' (ഫേക്ക് ന്യൂസ് തിരിച്ചറിയല്‍, ഫാക്ട് ചെക്കിംഗ്) ആണ് മൂന്നാം സെഷന്‍. ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്ന നാലാം സെഷനില്‍ സൈബര്‍ ആക്രമണങ്ങളും ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇന്റര്‍നെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെയാണ് ക്ലാസുകള്‍ തീരുന്നത്.


പരിശീലനത്തിന് ഓരോ സ്‌കൂളിലേയും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്മാരായ അധ്യാപകരും നേതൃത്വം നല്‍കും. പരിശീലന പരിപാടിക്കായി 230 അധ്യാപകരും 460 കുട്ടികളും ഉള്‍പ്പെടുന്ന പരിശീലകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയതായി കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പരിശീലനത്തില്‍ പങ്കാളികളാകുന്നതിന് ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടണം.


ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എല്ലാ മേഖലയിലും വ്യാപിക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമൊപ്പം രക്ഷിതാക്കള്‍ക്കും സൈബര്‍ സുരക്ഷയുടെ പ്രാധാന്യതയെക്കുറിച്ചും സുരക്ഷിത ഉപയോഗത്തെക്കുറിച്ചും ബോധവത്ക്കരണം നടത്താനാണ് പരിശീലനം. ഉദ്ഘാടന സമ്മേളനത്തില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് തുടങ്ങിയവര്‍ പങ്കെടുക്കും.

No comments