Breaking News

ആളിപ്പടർന്ന് 'അഗ്നിപഥ് പ്രക്ഷോഭം; ബിജെപി എംഎൽഎയുടെ വീട് ആക്രമിച്ചു, യുപിയിലും ഹരിയാനയിലും സംഘർഷം


പാറ്റ്ന: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അ​ഗ്നിപഥിന് നേരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ ബിഹാറിൽ മൂന്ന് ട്രെയിനുകൾക്ക് തീയിട്ടു. ബിഹാറിലെ സമസ്തിപൂരിലും, ലക്കിസരായിയിലുമാണ് നിർത്തിയിട്ട ട്രെയിനുകൾക്ക് തീയിട്ടത്. ലക്കിസരായിയിൽ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനാണ് അക്രമികൾ തീയിട്ടത്. ബിഹാറിലെ സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരേയും ആക്രമണമുണ്ടായി. ബിഹാറിന് പിന്നാലെ ഉത്തർപ്രദേശിലും ഹരിയാനയിലും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഉത്തർപ്രദേശിലെ ബല്ലിയ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ അടിച്ചു തകർത്തു. അക്രമത്തെ തുടർന്ന് ഹരിയാനയിലെ പൽവലിൽ മൊബൈൽ ഇന്റർനെറ്റ് അധികൃതർ വിച്ഛ‍േദിച്ചിരിക്കുകയാണ്. മധ്യപ്രദേശിലും സമാനമായ രീതിയിൽ പ്രതിഷേധം നടക്കുകയാണ്. റെയിൽവേ സ്റ്റേഷനുകൾക്ക് നേരെ അക്രമം ഉണ്ടായതിനാൽ വിവിധയിടങ്ങളിൽ ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.

പ്രതിഷേധം വ്യാപകമായതോടെ പ്രായപരിധി 21ൽ നിന്ന് 23 ആയി കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്. ഈ വർഷത്തെ നിയമനത്തിന് മാത്രമാണ് പുതിയ ഇളവ് ബാധകമാവുക. പ്രതിപക്ഷ സംഘടനകളും പ്രതിഷേധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. പദ്ധതിയിലൂടെ യുവാക്കൾക്ക് തൊഴിലവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ തൊഴിൽ അവസരങ്ങൾ വർധിക്കുമെന്നാണ് വിശദീകരണം. ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറിന്റെ പേരിൽ സാധാരണ റിക്രൂട്ട് മെന്റ് നിർത്തിവെക്കരുത് എന്നൊരു വാദം എൻഡിഎക്കുള്ളിലും ഉയർന്നിട്ടുണ്ട്.

അ​ഗ്നിപഥ് പദ്ധതി പ്രകാരം നാല് വർഷത്തിന് ശേഷം 25 ശതമാനം സൈനികരെ നിലനിർത്തി ബാക്കിയുള്ളവരെ പിരിച്ചു വിടും. ഈ പിരിച്ചു വിടുന്നവരെ പാർലമെന്ററി സേനയിലുൾപ്പെടുത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഉത്തർപ്രദേശ്, ഹരിയാന, അസം തുടങ്ങിയ സംസ്ഥാന സർക്കാരുകൾ തങ്ങൾ ​സർക്കാർ ജോലിയിൽ അ​ഗ്നിവീരർക്ക് പ്രാതിനിധ്യം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സൈനികരുടെ വേതനത്തിനും പെൻഷൻ ആനുകൂല്യങ്ങൾക്കുമായി വരുന്ന ഭാരിച്ച സാമ്പത്തിക ചെലവ് കുറയ്ക്കാനും ഈ തുക ആയുധ സംഭരണത്തിന് വിനിയോ​ഗിക്കാനുമാണ് അ​ഗ്നിപഥിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് ഹ്രസ്വ കാലാടിസ്ഥാനത്തിൽ യുവാക്കളെ സേനയുടെ ഭാ​ഗമാക്കുന്ന പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. നാല് വർഷത്തേക്ക് യുവാക്കൾക്ക് പദ്ധതിയിലൂടെ കര, നാവിക, വ്യോമ സേനയിൽ ഏതെങ്കിലുമൊന്നിന്റെ ഭാ​ഗമാവാം. ഈ വർഷം 46000 യുവാക്കളെ അ​ഗ്നിപഥിലൂടെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. അ​ഗ്നിവീർ എന്നായിരിക്കും ഇവരെ വിശേഷിപ്പിക്കുക.


No comments