'വനിതകളുടെ അവകാശത്തിനുവേണ്ടി ശബ്ദമുയർത്തി' ; ഫുട്ബോൾ താരത്തിന് വധശിക്ഷ വിധിച്ച് ഇറാൻ
ടെഹ്റാൻ: ഇറാൻ ഫുട്ബോൾ താരം അമിർ നാസർ അസദാനിയെ(26) വധ ശിക്ഷയ്ക്ക് വിധിച്ചു എന്ന് റിപ്പോർട്ട്. കുര്‍ദിഷ് വനിതയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തിൽ വനിതകളുടെ അവകാശത്തിനു വേണ്ടി ശബ്ദമുയർത്തിയതിനാണ് വധ ശിക്ഷ എന്നാണ് റിപ്പോർട്ട്. അമിർ നാസർ അസദാനിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഫുട്ബോൾ താരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഫിഫ്പ്രോ രംഗത്തെത്തി. ഇറാനിൽ ഈ വിഷയത്തിൽ വധശിക്ഷയ്ക്ക് വിധിക്കുന്ന മൂന്നാമത്തെയാളാണ് അസദാനി.
അസദാനി വധ ശിക്ഷ നേരിടുന്നു എന്ന വാർത്ത ഫുട്ബോൾ ആരാധകരിൽ വലിയ ഞെട്ടലും വേദനയുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഫുട്ബോൾ താരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഫിഫ്പ്രോ ട്വീറ്റ് ചെയ്തു. ഇറാനിലെ മുൻനിര പ്രീമിയർ ലീഗിലെ കളിക്കാരനാണ് അസദാനി. സംഭവത്തിൽ അദ്ദേഹത്തിൻ്റെ ശിക്ഷ ഒഴിവാക്കണമെന്ന് ഫുട്ബോൾ താര സംഘടനയായ ഫിഫ്പ്രോ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ലോകത്തുടനീളം ഉള്ള ഫുട്ബോൾ ആരാധകരാണ് കമൻ്റുകളിലൂടെ അസ്ദാനിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയത്.
ഒരാൾച്ചക്കുള്ളിൽ ഇറാൻ രണ്ടുപേരുടെ വധ ശിക്ഷയാണ് നടപ്പാക്കിയത്. തിങ്കളാഴ്ച മജീദ്റിസ റഹ്നവർദി (23)യെന്ന യുവാവിനെ പരസ്യമായി തൂക്കിലേറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഫുട്ബോൾ താരം വധ ശിക്ഷ നേരിടുന്ന വിവരം പുറത്ത് വന്നത്. 'ദൈവത്തിനെതിരെ കുറ്റം ചെയ്യുക' എന്ന കുറ്റം ചുമത്തിയാണ് അസദാനി ഇറാനിയൻ പൊലീസ് അറസ്റ്റ് ചെയ്തത്.
No comments