Breaking News

നടൻ മുരളിയുടെ രൂപസദൃശ്യമില്ലാത്ത വെങ്കല പ്രതിമ നിർ‌മ്മിച്ചു; ശിൽപിക്ക് നൽകിയ 5.70 ലക്ഷം രൂപ ധനവകുപ്പ് എഴുതി തള്ളി




തിരുവനന്തപുരം: നടന്‍ മുരളിയുടെ പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് നൽകിയ 5.70 ലക്ഷം രൂപ എഴുതിതള്ളി ധനവകുപ്പ്. മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിലായിരുന്നു പിഴവ്. നിർമ്മാണപ്രവർത്തനം കഴിഞ്ഞപ്പോൾ നടനുമായി രൂപസാദൃശ്യമില്ലാത്ത ശിൽപമാണ് എത്തിയത്. മരിക്കുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്നു മുരളി.


തുടർന്ന് ശില്‍പിയുടെ കരാർ റദ്ദാക്കാനും മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ പണം തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലെന്ന് ശിൽപി അറിയിച്ചതോടെ നികുതി ഉൾപ്പെടെ മുഴുവൻ തുകയും വ്യവസ്ഥകളോടെ എഴുതിതള്ളുകയായിരുന്നു.


മുരളിയുടെ വെങ്കല പ്രതിമയ്ക്കായി 5.70 ലക്ഷം രൂപ നിർമ്മാണച്ചെലവാണ് കണക്കാക്കിയാണ് കരാർ നൽകിയത്. പ്രതിമയുടെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞപ്പോൾ നടനുമായി രൂപസാദൃശ്യമില്ലെന്ന ആക്ഷേപം ഉയർന്നു. രൂപമാറ്റം വരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.


ശിൽപനിർമാണം പരാജയപ്പെട്ടതോടെ നിർത്തിവെക്കാൻ അക്കാദമി നിർദേശിച്ചു. പിഴവുള്ളതാണെങ്കിലും പ്രതിമ അക്കാദമി വളപ്പിൽ സ്ഥാപിച്ചിരുന്നു. തുക തിരിച്ചടയ്ക്കാൻ ശിൽപിയോട് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. അനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും മറ്റു വരുമാന മാർഗമില്ലാത്തതിനാൽ തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർഥിച്ച് ശിൽപി മറുപടി നൽകി.


ശിൽപിയുടെ കത്ത് കഴിഞ്ഞ ജൂലൈയിൽ ചേർന്ന അക്കാദമി നിർവാഹക സമിതി ചർച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സർക്കാരിന് കൈമാറുകയും ചെയ്തു. സാസ്കാരിക മന്ത്രി സജി ചെറിയാൻ ഇത് അംഗീകരിച്ചതോടെ തുക എഴുതി തള്ളി ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

No comments