Breaking News

ജില്ലയിലെ മൂന്ന് മോഷണ കേസുകൾ തെളിഞ്ഞു സഹായകമായത് കാസറഗോഡ് ഫിംഗർ പ്രിന്റ് ബ്യൂറോയുടെ കണ്ടെത്തൽ


കാസറഗോഡ് : കാസറഗോഡ് ജില്ലയിൽ മൂന്നിടങ്ങളിലായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ നടന്ന മോഷണക്കേസുകളിൽ പ്രതികളെ കണ്ടെത്താൻ സാധിച്ചത് ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ. ജൂൺ മാസം രണ്ടാം തീയതി ബേക്കൽ കോട്ട ക്ഷേത്രത്തിലും 13 ആം തീയതി കാസറഗോഡ് ബി ഇ എം ഹയർസെക്കൻഡറി സ്കൂളിലും 15ആം തീയതി ഉദുമ ജുമാ മസ്ജിദിലും നടന്ന മോഷണങ്ങളിലാണ് വിരലടയാള വിദഗ്ധരുടെ നിർണായക കണ്ടെത്തൽ. ഇതിൽ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു മോഷണങ്ങളും ഒരാൾ തന്നെ ചെയ്തതാണെന്ന് വ്യക്തമായി.


ഒരു കുറ്റകൃത്യം നടന്നു കഴിഞ്ഞാൽ അവിടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത് ഒരു കേസിന്റെ മുന്നോട്ടുള്ള പോക്കിന് വളരെ ആവശ്യമാണ്.  പ്രധാന പങ്കുവഹിക്കുന്ന വിഭാഗമാണ് ഫിംഗർപ്രിന്റ് ബ്യൂറോ. കൃത്യം നടന്ന സ്ഥലത്തെ വിരലടയാളങ്ങളും മറ്റും ശേഖരിച്ച് അത് കേരളത്തിലെയും ഇന്ത്യയിലെയും കുറ്റവാളികളുടെ വിരലടയാളവുമായി ഒത്തു നോക്കിയാണ് വിവരശേഖരണം നടത്തുന്നത്.


 നമ്മുടെ രാജ്യത്ത് നടക്കുന്ന മുഴുവൻ കുറ്റവാളികളുടെയും വിരലടയാളങ്ങൾ NAFIS (National Automated Fingerprint Identification System) എന്ന ഡാറ്റാബേസിൽ സമയാസമയങ്ങളിൽ പുതുക്കിക്കൊണ്ടിരിക്കും. രാജ്യത്ത് എവിടെയെങ്കിലും കണ്ടെത്തിയ വിരലടയാളം ഈ ഡാറ്റാ ബേസിൽ നൽകിയാൽ സമാനവിരലടയാളം കണ്ടെത്താനാവുകയും അതുവഴി അതിന്റെ ഉടമയുടെ വിവരങ്ങൾ ലഭിക്കുകയും ചെയ്യും. BEM സ്കൂളിൽ നിന്ന് ലഭിച്ച വിരലടയാളം പരിശോധിക്കുകയും, NAFIS ൽ അതിന് സമാനമായത് ലഭിക്കുകയും ആ ഫിംഗർ പ്രിന്റ് കർണാടകയിലെ ഹരിഹരപുര പോലീസ് സ്റ്റേഷനിലെ 2016 ൽ നടന്ന മറ്റൊരു മോഷണക്കേസിലെ പ്രതിയുടെതാണെന്ന് മനസ്സിലാക്കുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. ഉദുമ ചുമ മസ്ജിദിൽ നടന്ന ഭക്ഷണത്തിലെ പ്രതിയുടെ വിരലടയാളം, ബേക്കൽ കോട്ടയിലെ ക്ഷേത്രത്തിൽ നടന്ന വിരലടയാളവുമായി ഒത്തു പോവുകയും അതിലൂടെ രണ്ട് മോഷണങ്ങളും നടത്തിയത് ഒരാളാണെന്ന് നിഗമനത്തിൽ എത്തുകയായിരുന്നു. ഇത്തരത്തിൽ കാസർഗോഡ് പോലീസിന്റെ കുറ്റാന്വേഷണ രംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് ജില്ല ഫിംഗർ പ്രിന്റ് ബ്യൂറോ നൽകിവരുന്നത്.


വിരലടയാള വിദഗ്ധരായ പി നാരായണൻ, ഇ പി അക്ഷയ്, ആർ രജിത, ഫോട്ടോഗ്രാഫേർസ് അഖിൽ, ഉണ്ണികൃഷ്ണൻ എന്നിവരാണ് കാസറഗോഡ് ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ.

No comments