കാട്ടാനയെ കൊന്ന് റബ്ബർ തോട്ടത്തിൽ കുഴിച്ചുമൂടി? ജഡം വനം വകുപ്പ് പുറത്തെടുത്തു
തൃശ്ശൂർ: കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. തൃശ്ശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോടാണ് സംഭവം നടന്നത്. റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തു. റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബർ തോട്ടം.
വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ അസ്ഥികൂടം പരിശോധനയിൽ കണ്ടെത്തി. രണ്ടര മാസത്തെ പഴക്കമാണ് ഇതിന് സംശയിക്കുന്നത്. വേഗം അഴുകിപ്പോകാൻ എന്തെങ്കിലും രാസപദാർത്ഥം കലർത്തിയോ എന്ന് വ്യക്തമല്ല. ഇക്കാര്യം അടക്കം പരിശോധിക്കേണ്ടതുണ്ട്. സ്ഥലമുടമ റോയ് വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്. ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ സംശയം.
പന്നിക്ക് കെണിവച്ചതിൽ ആന കുടുങ്ങിയെന്ന് സംശയം. മരണം ഷോക്കേറ്റാണോ എന്നും സംശയം ഉയരുന്നുണ്ട്. റോയിയും സുഹൃത്തുക്കളുമാണ് വൈദ്യുതി കെണി ഒരുക്കിയത്. അതേസമയം, ആനയെ കുഴിച്ചിടാനെത്തിയത് "പാലാ " സംഘമാണ്. പാലായിൽ നിന്ന് നാലംഗ സംഘം സഹായത്തിനെത്തി. രണ്ടുലക്ഷത്തിലേറേ റോയി ഇവർക്ക് നൽകിയെന്നാണ് നിലവിലെ സൂചന. റോയിയുടെ സുഹൃത്തുകളായിരുന്നു ഇവർ. കുഴിച്ചിട്ടതും കൊമ്പെടുത്തതും പാലാ സംഘമാണ്. അവരത് മലയാറ്റൂരിലെ കൊമ്പ് കടത്തുകാർക്ക് കൈമാറുകയായിരുന്നു. അതേസമയം, റോയിയും പാലാ സംഘവും ഒളിവിലാണ്.
No comments