Breaking News

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കാനഡയിൽ ഒരു ഖലിസ്ഥാൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു




ഒട്ടാവ: കാനഡയില്‍ ഒരു ഖലിസ്ഥാന്‍ നേതാവ് കൂടി കൊല്ലപ്പെട്ടു. സുഖ ദുന്‍കെയാണ് കൊല്ലപ്പെട്ടത്. ​ഗുണ്ടാ സംഘങ്ങൾ തമ്മിലുളള സംഘര്‍ഷത്തിനിടെയാണ് കൊല്ലപ്പെട്ടതാണെന്നാണ് വിവരം. കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ദുന്‍കെ. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം അർഷ്‌ദീപ് സിംഗ് എന്ന അർഷ് ദലയുമായി ദുനെകെ അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ്ങിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായിരുന്നു. ഇതിനിടയിലാണ് അടുത്ത ഖലിസ്ഥാന്‍ നേതാവ് കൂടി കൊല്ലപ്പെടുന്നത്.


അതേസമയം കാനഡയിൽ കഴിയുന്ന ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ കേസുകളിൽ പ്രതികളായ കാനഡയുമായി ബന്ധമുളള ഖലിസ്ഥാൻ തീവ്രവാദികളുടേയും ​ഗുണ്ടാ നേതാക്കളുടേയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളിൽ പ്രതികളായ അഞ്ച് ഖലിസ്ഥാൻ ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപയാണ് ബബർ കൽസ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകുക.


ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ-കാന‍ഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തൽ. കാനഡ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും അതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് നോക്കികാണുന്നത്. 20 ലക്ഷത്തോളം ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. മലയാളികൾ അടക്കം 75000 പേർ പ്രതിവർഷം കാനഡയിലേക്ക് കുടിയേറുന്നുണ്ട് എന്നാണ് കണക്ക്. ട്രൂഡോയുടെ അടുത്ത നീക്കം എന്തെന്ന് അറിഞ്ഞ ശേഷമാകും ഇന്ത്യയുടെ നിർണായക നീക്കം ഉണ്ടാകുക.

No comments