വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന് രക്ഷകനായി യുവ സിനിമാ സംവിധായകൻ വിജേഷ് പാണത്തൂർ
പാണത്തൂര്‍: റാണിപുരത്ത് ഇരുചക്രവാഹനം അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായി കിടന്ന യുവാവിന് രക്ഷകനായി പാണത്തൂരിലെ യുവ സിനിമാ സംവിധായകന്‍ വിജേഷ് പാണത്തൂര്‍.ഇന്ന് ഉച്ചക്ക് 12.30 മണിയോടു കൂടിയാണ് റാണിപുരം വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശി യുടെ ഇരുചക്രവാഹനം റാണിപുരം ഒലിവ് റിസോട്ടിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തില്‍ അപകടത്തില്‍ പെട്ടത്.ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ട വാഹനം റോഡരികില്‍ റാണിപുരം ചര്‍ച്ച് നിര്‍മ്മിച്ച ഇരുമ്പ് വേലിയില്‍ ഇടിച്ച് പതിനഞ്ചോളം അടി താഴേയ്ക്ക് വീഴുകയായിരുന്നു.ഇടിയുടേയും, വീഴ്ചയുടേയും ആഘാതത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ അവിടെയെത്തിയ ആരും തന്നെ ആശുപത്രിയില്‍ എത്തിക്കുവാന്‍ തയ്യാറായില്ല. ഈ അവസരത്തിലാണ് അവിടെ എത്തിയ യുവസംവിധായകന്‍ വിജേഷ് പാണത്തൂര്‍ ഉടന്‍ തന്നെ തന്റെ കൂടെ ഉണ്ടായിരുന്ന അമ്മാവന്‍ ഗോവിന്ദന്റെ സഹായത്തോടു കൂടി പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകാനായി തന്റെ കാറില്‍ കയറ്റിയത്. യാത്രാമദ്ധ്യേ കുണ്ടുപ്പള്ളിയില്‍ വച്ച് യുവാവിനെ ആംബുലന്‍സില്‍ കയറ്റി പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് പ്രാഥമിക ചികില്‍സ നല്‍കി വിദഗ്ദ ചികില്‍സയ്ക്കായി യുവാവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. നിരന്തരം അപകടം നടക്കുന്ന ഒരു മേഖലയിലാണ് വീണ്ടും ഈ അപകടം നടന്നത്.അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനോ, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനോ സമീപ പ്രദേശങ്ങളിലെ റിസോട്ട് ഉടമകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ തയ്യാറാകുന്നില്ല എന്നൊരു പരാതിയുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ വച്ച് നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവതികളെ പൂടംകല്ലില്‍ നിന്ന് ആംബുലന്‍സ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അടുത്ത കാലത്ത് റിലീസ് ആയ ജനപ്രിയ സിനിമ നദികളില്‍ സുന്ദരി യമുന എന്ന സിനിമയുടെ സംവിധായകനാണ് വിജേഷ് പാണത്തൂര്‍.
No comments