Breaking News

എം.എകാരി ബ്രിജിതയും യുവാവും, ബെംഗളൂരുവിൽ നിന്ന് ബൈക്കിൽ, തൃശൂരിലെത്തിയപ്പോൾ കുടുങ്ങി; ബാഗിൽ എംഡിഎംഎ



തൃശൂര്‍: ബംഗളൂരുവില്‍നിന്ന് ബൈക്കില്‍ വരികയായിരുന്ന യുവാവിന്റേയും യുവതിയുടെയും കൈയില്‍നിന്ന് പൊലീസ് മയക്കുമരുന്ന് പിടികൂടി. മൂന്നുപീടിക അറവുശാല ഷിവാസ് (28), നെന്മാറ കോതകുളം റോഡില്‍ പുന്നച്ചാന്ത് വീട്ടില്‍ ബ്രിജിത (24) എന്നിവരാണ് ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. പരിശോധനയിൽ രണ്ട് പേരിൽ നിന്നുമായി 23 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം രാവിലെ 11.20 ഓടെ ചൊവ്വൂരില്‍വച്ച് എസ്.ഐ. എസ്. ശ്രീലാലിന്റെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് ടീമാണ് ഷിവാസിനെയും ബ്രിജിതയേയും പൊക്കിയത്. ഇരുവരും ബെംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് സംശയം തോന്നി ഇരുവരെയും വിശദമായി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ. കണ്ടെത്തിയത്. ഷിവാസിന്റെ കൈയില്‍നിന്ന് 19.27 ഗ്രാമും ബ്രിജിതയുടെ കൈയില്‍ നിന്ന് 4.07 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്.

ബ്രിജിത എം.എ, ബി.എഡ് ബിരുദധാരിയാണ്. ബാംഗ്ലൂര്‍ താമസിച്ചാണ് ഇവർ പഠനം പൂര്‍ത്തിയാക്കിയത്. ഷിവാസും ബ്രിജിതയും മയക്കുമരുന്ന് വിതരണ ശൃംഖലയിലെ കണ്ണികളാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. ആർക്ക് വേണ്ടിയാണ് മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടു വന്നതെന്നും എവിടെ നിന്നാണ് വാങ്ങിയത് എന്നതുമടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

No comments