'അമേരിക്ക പേപ്പട്ടി, ഇസ്രയേൽ രക്തരക്ഷസ്'; മുസ്‌ലിം രാജ്യങ്ങളോട് സംഘടിക്കാൻ ആഹ്വാനം ചെയ്ത് അയത്തൊള്ള
ടെഹ്റാൻ: അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി. അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേൽ രക്തരക്ഷസെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും ശത്രുവിൻ്റെ ലക്ഷ്യം മുസ്‌ലിം രാജ്യങ്ങൾ തിരിച്ചറിയണമെന്നും പറഞ്ഞ അയത്തൊള്ള, മുസ്‌ലിം രാജ്യങ്ങളോട് ഒന്നിച്ച് നിൽക്കാനും ആവശ്യപ്പെട്ടു. അഞ്ച് വർഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിലായിരുന്നു ഖമെനയി രൂക്ഷ വിമർശനം ഉന്നയിച്ചത്.
ടെഹ്റാനിലെ പള്ളിയിലാണ് അയത്തൊള്ള ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതിന് മുൻപ് റവല്യൂഷണറി ഗാർഡ്സ് കമ്മാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ 2020 ജനുവരിയിലാണ് അദ്ദേഹം വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് മധ്യേഷ്യയിലാകെ സംഘർഷം ഉടലെടുത്തിരുന്നു. ഈ സംഭവത്തിന് ഒരു വർഷം തികയാൻ മൂന്ന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഇറാൻ്റെ പരമോന്നത നേതാവ് വെള്ളിയാഴ്ച പ്രാർത്ഥനയിൽ ഭാഗമായത്.
No comments