Breaking News

വീണ്ടും കാടിറങ്ങി കാട്ടാന; പനത്തടി പുളിംകൊച്ചിയിൽ കായ്ക്കാറായ കവുങ്ങുകൾ നശിപ്പിച്ചു


രാജപുരം : ഭക്ഷണം തേടി വീണ്ടും കാടിറങ്ങി കാട്ടാന. പനത്തടി ഗ്രാമപ്പഞ്ചായത്തിലെ പെരുതടി പുളിംകൊച്ചിയിൽ നേരം ഇരുട്ടി വെളുത്തപ്പോൾ നശിപ്പിച്ചത് കായ്ക്കാറായ 47 കവുങ്ങുകൾ. പുളിംകൊച്ചിയിലെ നവീൻ ജി. നായ്ക്കിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കവുങ്ങുകളാണ് വ്യാഴാഴ്ച പുലർച്ചയോടെ കാടിറങ്ങിയെത്തിയ ആന നശിപ്പിച്ചത്. രണ്ടുമാസത്തിനിടെ ഈ കൃഷിയിടത്തിൽ മാത്രം ആനക്കൂട്ടം നശിപ്പിച്ചത് 180-ലേറെ കവുങ്ങുകളാണെന്ന് ഉടമ പറയുന്നു. അതുകൂടാതെ, റബ്ബറും തെങ്ങും കുരുമുളകും വലിയതോതിൽ നശിപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപും പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. പുളിംകൊച്ചിയിലെ ബി. രവീന്ദ്രൻ, എസ്.ബി. ജയകുമാർ എന്നിവരുടെ 65-ഓളം കവുങ്ങുകളാണ് അന്ന് നശിപ്പിച്ചത്. അതിനോട് ചേർന്ന് കിടക്കുന്ന കൃഷിയിടത്തിലാണ് വ്യാഴാഴ്ച കാട്ടാനയെത്തി കൃഷി നശിപ്പിച്ചിരിക്കുന്നത്.

No comments