Breaking News

ബൈക്കിൽ ജീപ്പിടിച്ച് വീട്ടമ്മ മരിച്ച സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു ; ചെമ്മനാട് സ്വദേശികളായ അഞ്ചുപേരെ അറസ്റ്റു ചെയ്തു


കൽപ്പറ്റ: ബൈക്കിൽ ജീപ്പിടിച്ച് വീട്ടമ്മ മരിച്ച സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ചെമ്മനാട്, പെരുമ്പള സ്വദേശികളായ അഞ്ചുപേരെ കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൽ ഷൈജുവും സംഘവും അറസ്റ്റു ചെയ്തു. പെരുമ്പളയിലെ അഖിൽ (26), അരമങ്ങാനം പുതിയ വളപ്പിൽ വീട്ടിൽ പ്രശാന്ത് (21), പെരുമ്പള വയലാംകുഴിയിലെ പച്ചിലങ്കര വീട്ടിൽ നിധി (20), പെരുമ്പളയിലെ നിധിൻ നാരായണൻ (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ എട്ടിന് ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇതേ കുറിച്ച് മേപ്പാടി പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: 'ബൊളോ ജീപ്പിലാണ് അഞ്ചംഗ സംഘം നാട്ടിൽ നിന്നു കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചത്. അവിടെയെത്തിയ ശേഷം സംഘം ഉരുൾപൊട്ടൽ നടന്ന ചൂരൽമല ഭാഗത്തേക്ക് യാത്ര തുടർന്നു. ഇതിനിടയിൽ മേപ്പാടി, കൊക്കത്തോട്ട് എന്ന സ്ഥലത്ത് എത്തിയപ്പോൾ പിൻഭാഗത്തു നിന്നു ഒരു ബൈക്കു വന്നു. നെല്ലിമുണ്ട, കളപ്പറമ്പൻ ഇബ്രാഹിമിന്റെ മകന്റെ മകൻ അഫ്ഗൽ (20) ആണ് ബൈക്കോടിച്ചിരുന്നത്. ഇബ്രാഹിമിന്റെ ഭാര്യ ബിയ്യുമ്മ (66)യാണ് പിൻസീറ്റിൽ യാത ചെയ്തിരുന്നത്. ജീപ്പിനെ
ബൈക്ക് മറി കടന്നതോടെ ഇരുവാഹനങ്ങളിലും ഉണ്ടായിരുന്നവർ തമ്മിൽ വാക്കേറ്റം ഉണ്ടായി. ബൈക്കു കടന്നു പോവുകയും ചെയ്തു. പിന്നീട് ബൊളേറോ ജീപ്പ് അമിത വേഗതയിൽ കുതിച്ച് മേപ്പാടി, കൊക്കത്തോട് എന്ന സ്ഥലത്ത് എത്തിയപ്പോൾ ബൈക്കുകാണുകയും പിന്നിൽ നിന്നു ഇടിച്ചു തെറുപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബിയ്യുമ്മ തെറിച്ചുവീണ് തലയിടിച്ചു മരിച്ചു. അഫ്ഗലിനും ഗുരുതരമായി പരിക്കേറ്റു. സംഭവം അപകടമരണമാണെന്ന നിലയിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ദൃക്സാക്ഷികൾ നൽകിയ മൊഴികളും അഫ്ഗലിന്റെ മൊഴികളും അപകടമരണമല്ലെന്ന സംശയം ഉണ്ടാക്കി. തുടർന്ന് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വാഹനാപകടം അല്ലെന്നും മനഃപൂർവ്വം ജീപ്പിടിച്ച് കൊലപ്പെടുത്തിയതാണെന്നും വ്യക്തമായത്. സംഭവത്തിൽ ബൊളോ ജീപ്പ് ഓടിച്ചിരുന്ന അഖിലിനെ അന്നു തന്നെ അറസ്റ്റു ചെയ്തിരുന്നു. മറ്റു നാലു പേരെ വ്യാഴാഴ്ച രാവിലെ മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്."

No comments