ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിൻ്റെ പേരിൽ തര്‍ക്കം, പിന്നാലെ ക്രൂരമര്‍ദനം; റാഗിംഗില്‍ 15 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
മടിക്കൈ: കാസര്‍കോട് മടിക്കൈ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ റാഗിംഗില്‍ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. 15 വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ഷാനിദിന്റെ പരാതിയിലാണ് കേസ്. ബല്ലാ കടപ്പുറം സ്വദേശിയായ ഷാനിദ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിൻ്റെ പേരിൽ തുടങ്ങിയ തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്.ഷർട്ടിൻ്റെ ബട്ടൺ ഇടാത്തത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥികളും ഷാനിദും തമ്മിൽ സംഘർഷമുണ്ടാവുകയും പിന്നീട് പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് ബോധം പോയ ഷാനിദിനെ സ്‌കൂളിലെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചത്. തോയമ്മലിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്.
സ്‌കൂളിൽ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് ഷാനിദ്. സംഭവത്തിൽ ഹൊസ്‌ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. സ്‌കൂളിൻ്റെ ഭാഗത്ത് നിന്നുള്ള പരാതി ഇന്ന് രാവിലെ പൊലീസിന് കൈമാറുമെന്നാണ് അധ്യാപകർ അറിയിച്ചിരിക്കുന്നത്.
No comments