മഞ്ചേശ്വരം റെയിൽവെ ട്രാക്കിനു സമീപത്ത് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു...ബേഡഡുക്ക കാനത്തിലെ തെയ്യം കലാകാരൻ കരിയൻ കലേപ്പാടിയുടെ മകൻ മാധവൻ (56) ആണ് മരിച്ചത്
കാസർകോട്: മഞ്ചേശ്വരം റെയിൽവെ ട്രാക്കിനു സമീപത്ത് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. ബേഡഡുക്ക, നെടുംബ, കാനത്തിലെ തെയ്യം കലാകാരൻ കരിയൻ കലേപ്പാടിയുടെ മകൻ മാധവൻ (56) ആണ് മരിച്ചത്. മംഗൽപാടി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കണ്ടാണ് മകൻ മാധവനെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് മഞ്ചേശ്വരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാഞ്ഞതിനാൽ മംഗൽപാടി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മഞ്ചേശ്വരത്ത് താമസിക്കുന്ന മകൻ സുരേഷ് പിതാവിനെ കാണില്ലെന്ന പരാതിയുമായി വ്യാഴാഴ്ച വൈകുന്നേരം മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിയത്. സംശയം തോന്നിയ ഇൻസ്പെക്ടർ പി അജിത്ത് കുമാർ, മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹത്തിന്റെ ഫോട്ടോകൾ സുരേഷിനു കാണിച്ചു കൊടുത്തു. വസ്ത്രം കണ്ട ശേഷം പിതാവിന്റെ മൃതദേഹമാണെന്ന സംശയം സുരേഷ് പ്രകടിപ്പിച്ചു. തുടർന്ന് സുരേഷിനെ മോർച്ചറിയിൽ എത്തിച്ച് മൃതദേഹം കാണിച്ചതോടെയാണ് മരിച്ചത് മാധവൻ ആണെന്ന് സ്ഥിരീകരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ബേഡകത്തെ സഹോദരന്റെ വീട്ടിൽ താമസിക്കുന്ന മാധവന്റെ ഭാര്യ ജയന്തിയും മക്കളും മഞ്ചേശ്വരത്താണ് താമസം. മാധവൻ ഇടയ്ക്കിടെ മഞ്ചേശ്വരത്തെത്തി മടങ്ങുകയാണ് പതിവ്. ഞായറാഴ്ച ബേഡകത്തേയ്ക്ക് മടങ്ങിപ്പോകുന്നതിനിടയിൽ മാധവൻ അപകടത്തിൽപ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നു. മക്കൾ: സുരേഷ്,
ഗണേഷ്, ഉഷ, സുമ, സുമി, ശുഭ, ഉദയകുമാർ, സുഷ്മിത, നിഷ്മിത.
No comments