ശ്രീനാദേവിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിനും പരാതി നൽകി അതിജീവിത; സൈബർ ആക്രമണം തടയാൻ ഇടപെടണമെന്ന് ആവശ്യം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതി നല്‍കി അതിജീവിത. തനിക്കെതിരായ സൈബര്‍ ആക്രമണം തടയാന്‍ ഇടപെടണമെന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി വൈസ് പ്രസിഡന്റ് അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവര്‍ക്കാണ് അതിജീവിത പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പൊലീസിലും അതിജീവിത പരാതി നല്‍കിയിരുന്നു.
തന്റെ സ്വഭാവത്തെയടക്കം മോശമായി ചിത്രീകരിച്ചുകൊണ്ടാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചതെന്ന് അതിജീവിത പറയുന്നു. താന്‍ കടുന്നുപോകുന്ന മാനസിക, ശാരീരിക സംഘടര്‍ഷങ്ങളെയോ തന്റെ പരാതിയുടെ ഉള്ളക്കടത്തെയോ കൃത്യമായി മനസിലാക്കാതെയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. നിയമപരമായ സംരക്ഷണമുണ്ടെന്നിരിക്കെ തന്റെ വ്യക്തിത്വം വെളിപ്പെടുന്ന വിധത്തിലുള്ള പ്രതികരണങ്ങള്‍ ജീവന് തന്നെ ഭീഷണിയാണ്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ശ്രീനാദേവി കുഞ്ഞമ്മയെയും അവരെ പിന്തുണയ്ക്കുന്നവരെയും തന്നെ ആക്രമിക്കുന്നതില്‍ നിന്നും അപമാനിക്കുന്നതില്‍ നിന്നും തടയണം. ലൈംഗിക പീഡകരെയും അതിജീവിതരെ വേദനിപ്പിക്കുന്നവരെയും കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അതിജീവിത പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
No comments