മുള്ളേരിയ-ആദൂർ റോഡിൽ ചത്ത നിലയിൽ കാണപ്പെട്ട അജ്ഞാത ജീവി പുലിയോട് സാദൃശ്യമുള്ള പുലി പൂച്ച ആണെന്നു വനംവകുപ്പ് സ്ഥിരീകരിച്ചു
കാസർകോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പുലി ഭീഷണി തുടരുന്നതിനിടയിൽ പുലിയെന്നു തോന്നിപ്പിക്കുന്ന ജീവി റോഡിൽ വാഹനം ഇടിച്ചു ചത്ത നിലയിൽ കാണപ്പെട്ട സംഭവം ആശങ്ക ഉയർത്തി. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ മുള്ളേരിയ-ആദൂർ റോഡിലാണ് അജ്ഞാത ജീവിയെ ചത്ത നിലയിൽ കാണപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടവർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതിനിടയിൽ 'പുലി' റോഡിൽ ചത്തു കിടക്കുന്നുവെന്ന വിവരം കാട്ടുതീ പോലെ പടർന്നു. അമ്മപ്പുലിയോടൊപ്പം റോഡ് മുറിച്ചു കടക്കുകയായിരുന്ന പുലിക്കുട്ടിയാണ് ചത്തതെന്നു വരെ പ്രചാരണം ഉണ്ടായി. അമ്മപ്പുലി എത്താൻ സാധ്യതയുണ്ടെന്ന പ്രചാരണവും ഉണ്ടായി.
ഇതിനിടയിൽ ആർആർടി ടീം തലവനും അസി. ഫോറസ്റ്റ് ഓഫീസറുമായ എൻവി സത്യന്റെ നേതൃത്വത്തിൽ വനപാലകരെത്തി പ്രാഥമിക പരിശോധനയിൽ തന്നെ ചത്തത് പുലിക്കുട്ടിയല്ലെന്നും പുലിയോട് സാദൃശ്യമുള്ള പുലി പൂച്ച (ലെപ്പോഡ് ക്യാറ്റ്) ആണെന്നു സ്ഥിരീകരിച്ചു. അമ്മയോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ചതാകാമെന്നും വിലയിരുത്തി.
തുടർന്ന് പുലി പൂച്ചയുടെ മൃതദേഹം വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. വ്യാഴാഴ്ച മൃഗാശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയ ശേഷം വനത്തിനകത്ത് സംസ്കരിച്ചു.
No comments