സൂര്യാഘാതമെന്ന് സംശയം കാറഡുക്കയിൽ കശുവണ്ടി പെറുക്കാൻ പോയ വയോധികനെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: കശുവണ്ടി പെറുക്കാൻ പോയ വയോധികനെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ, ഉദയഗിരി, ആലക്കോട് സ്വദേശിയും കാറഡുക്ക പഞ്ചായത്തിലെ കാറഡുക്ക, നെച്ചിപ്പടുപ്പ്, നീരാളിപ്പാറയിൽ താമസക്കാരനുമായ എ ഡി ദേവസ്യ (72)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ദേവസ്യ കശുവണ്ടി പെറുക്കാനായി പോയതെന്നു പറയുന്നു. സന്ധ്യയോടെ അതുവഴി പോയവരാണ് ദേവസ്യയെ അവശനിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഇൻക്വസ്റ്റിനും പോസ്റ്റു മോർട്ടത്തിനും ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കുവാൻ കഴിയൂവെന്ന് പൊലീസ് അധികൃതർ പറഞ്ഞു. ഭാര്യ എൽസിയും മകൻ ജിൻസ് സെബാസ്റ്റ്യനും കർണ്ണാടക, ചിക്മംഗളൂരുവിലാണ് താമസം. അവിടേയ്ക്ക് പോയിരുന്ന ദേവസ്യ രണ്ടു ദിവസം മുമ്പാണ് നീരോളിപ്പാറയിൽ തിരിച്ചെത്തിയത്. സോണിയ ആണ് മരുമകൾ. സഹോദരൻ: തോമസ് ആമക്കാട്ട് (മുണ്ടോൾ).
No comments