കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം; ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
കൊല്ലം: കുന്നിക്കോട് സ്വദേശിനിയായ എട്ടു വയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി ഉത്തരവ്. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് II കോടതി ജഡ്ജി ഏകലവ്യനാണ് ഉത്തരവിട്ടത്. ആശുപത്രി സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാരാണ് പ്രതികൾ. ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ സുനിൽകുമാർ, ഡോക്ടർ ദേവിലക്ഷ്മി, ഡോക്ടർ അംജിത, ഡോക്ടർ ജയസൂര്യ എന്നിവരെ പ്രതിചേർത്താണ് പുനലൂർ പോലീസ് മെഡിക്കൽ നെഗ്ലിജൻസ് ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 106 - 1, 238, 3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
കുട്ടിയുടെ അമ്മ ഹബീറയുടെ നിയമ പോരാട്ടത്തിനൊടുവിലാണ് പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. കഴിഞ്ഞവർഷം ഏപ്രിൽ എട്ടിനാണ് നായയുടെ കടിയേറ്റ കുട്ടിയുമായി ചികിത്സ തേടി ഹബീറ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ദേവിലക്ഷ്മി, ഡോക്ടർ അംജിത, ഡോക്ടർ ജയസൂര്യ എന്നിവർ ഉദാസീനതയുടെയും അശ്രദ്ധയോടെയും കുട്ടിയെ പരിചരിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. നായയുടെ കടിയേറ്റവർക്ക് നൽകുന്ന ഇമ്മ്യൂണോഗ്ലോബിൻ ഇഞ്ചക്ഷൻ എടുത്തതിൽ അടക്കം പിഴവ് വരുത്തിയതായി പരാതി ഉയർന്നിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാൻ കാരണമായതെന്ന് ആക്ഷേപത്തിൽ വലിയ പ്രതിഷേധവുമുണ്ടായി. രോഗം മൂർച്ഛിച്ച് മെയ് അഞ്ചിനാണ് നീയ ഫൈസൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മരിച്ചത്.
No comments