ചെങ്കൽപ്പണയിൽ എന്ത് കൃഷി എന്ന് ചോദിച്ചവർക്ക് തന്റെ നൂറുമേനി വിളവിലൂടെ മറുപടി നൽകുകയാണ് പെർളടുക്കം കണിയാംകുണ്ടിലെ ബി സുധീഷ്
പെർളടുക്കം വെറും ചെങ്കൽപ്പണയിൽ എന്ത് കൃഷി എന്ന് ചോദിച്ചവർക്ക് തന്റെ നൂറുമേനി വിളവിലൂടെ മറുപടി നൽകുകയാണ് പെർളടുക്കം കണിയാംകുണ്ടിലെ ബി സുധീഷ്. കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ചെങ്കൽപ്പണയിലെ വരണ്ട മണ്ണിൽ ഹരിതവിപ്ലവം തീർത്ത് അത്ഭുതമാവുകയാണ് ഇദ്ദേഹം. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ, തരിശായിക്കിടന്ന ഭൂമിയെ ഫലഭൂയിഷ്ഠമായ കൃഷിയിടമാക്കി മാറ്റിയ ഈ യുവാവിന്റെ കഥ ഏതൊരു കർഷകനും ആവേശം നൽകും. ചെങ്കല്ല് മുറിച്ച് ഒഴിഞ്ഞിട്ട പണയിൽ നൂറുമേനി വിളയിക്കുകയാണ് പണ നടത്തിവരുന്ന സുധീഷ്. പാണ്ടിക്കണ്ടം കുണ്ടംകുഴി റോഡരികിൽ കൊമ്പനടുക്കത്ത് വാങ്ങിയ പാറയിൽ ചെങ്കല്ല് മുറിച്ച് വിൽപന നടത്തിയശേഷം കഴിഞ്ഞ ജനുവരിയിലാണ് കൃഷി തുടങ്ങിയത്. ഒന്നരയേക്കറിൽ കൽപ്പണയിൽ ആദ്യം പുറമെനിന്നും മണ്ണ് കൊണ്ടുവന്നിറക്കി.കിണറും ബോർവെല്ലും നിർമിച്ചു. ചെടികൾക്ക് ചുറ്റും മണ്ണിൽ ഈർപ്പം നിലനിർത്താനും കളകളെ നിയന്ത്രിക്കാനും കൃഷിസ്ഥലത്ത് മണ്ണിന്റെ ഉപരിതലത്തിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിക്കുന്ന പ്ലാസ്റ്റിക് മൾച്ചിങ് രീതി പ്രയോഗിച്ചു. വിവിധ ചാലുകളായി കുമ്പളം, വെള്ളരി, കക്കരി, തണ്ണിമത്തൻ എന്നിവ കൃഷി ചെയ്തു. അച്ഛൻ വി സുകുമാരനും അമ്മ വി കാർത്യായനിയും മുഴുവൻ സമയവും കൂടെയുണ്ട്. അതിഥി തൊഴിലാളികളെയും ഒപ്പംകൂട്ടി. ഏപ്രിൽ, മെയ് മാസങ്ങളിലായി എട്ട് ടൺ വെള്ളരി, പത്ത് ടൺ വീതം കുമ്പളം, തണ്ണിമത്തൻ, എട്ട് ക്വിന്റൽ കക്കരി എന്നിങ്ങനെ നല്ല വിളവെടുപ്പ് ലഭിച്ചു. സഹോദരി സുനിതയാണ് വിളകൾ വിപണിയിലെത്തിക്കുന്നത്. തുടക്കമായതിനാൽ ഏകദേശം 20 ലക്ഷം രൂപയോളം കൃഷിക്ക് ചിലവ് വന്നെങ്കിലും എല്ലാക്കാലവും കൃഷി ചെയ്ത് ലാഭത്തിലെത്തിക്കുമെന്നും കൂടുതൽ കൽപ്പണകൾ കണ്ടെത്തി വിപുലമാക്കുമെന്നും സുധീഷ് പറഞ്ഞു. കായികാധ്യാപികയായ വി ശരണ്യയാണ് ഭാര്യ. മകൾ ശിവാത്മിക എൽകെജി വിദ്യാർഥിയാണ്.
No comments