Breaking News

ആകാശമുയരത്തിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ പരസ്യബോർഡുകൾ ദേശീയ പാതയോരത്ത് പേടിസ്വപ്നമാകുന്നു


ചെറുവത്തൂർ : ആകാശമുയരത്തിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ പരസ്യബോർഡുകൾ ദേശീയ പാതയോരത്ത് പേടിസ്വപ്നമാകുന്നു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അധികൃതരുടെ അനുമതിയില്ലാതെയും സ്ഥാപിക്കപ്പെടുന്ന ഇത്തരം ഹോർഡിങ്ങുകളും ഫ്ളക്സുകളും ചെറിയൊരു കാറ്റിലോ മഴയിലോ പോലും നിലംപതിച്ച് അപകടമുണ്ടാകുമെന്ന് തെളിയിക്കുകയാണ് വ്യാഴം വൈകിട്ട് ദേശീയ പാതയോരത്ത് വീരമലക്കുന്നിന് കൂറ്റൻ ഹോർഡിങ് തകർന്നുവീണത്. വൈദ്യുതി ലൈനിനുമുകളിലേക്കാണ് ബോർഡ് വീണത്. സമീപത്ത് നിരവധി വീടുകളുണ്ടെങ്കിലും അപകടമൊഴിവായി. വീരമലക്കുന്ന് മഴയിൽ വീണ്ടുമിടയുമെന്ന ഭീതി നിലനിൽക്കെയാണ് എതിർവശത്ത് സ്ഥാപിച്ച കൂറ്റൻ ഹോർഡിങ്ങുകളും ഭീഷണിയുണർത്തുന്നത്. കിലോക്കണക്കിന് ഭാരമുള്ള കൂറ്റൺ കമ്പികൾ കൊണ്ടാണ് ഫ്ളക്സ്ബോഡ് സ്ഥാപിക്കാനുള്ള ഫ്രെയിം നിർമിച്ചിരുന്നത്. ഇത് കാറ്റിൽ തകർന്ന് ദേശീയപാതയോരത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം പാതയോരത്ത് യാത്രക്കാർ ഇല്ലാതിരുന്നതും വാഹനങ്ങൾ കടന്നുപോകാത്തതും കാരണം വൻ അപകടമാണ് ഒഴിവായത്. ദേശീയപാതയോരങ്ങളിൽ ഫ്ളക്സ് ബോഡ് സ്ഥാപിക്കാൻ അനുമിയില്ലാത്തതിനാൽ പല കമ്പനികളും പാതയോരത്തിനടുത്തുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് തുക നൽകി ബോർഡുകൾ സ്ഥാപിക്കുന്നത്. ദേശീയ പാതയോരത്തല്ലെങ്കിലും ശക്തമായ കാറ്റടിച്ചാൽ ഇവ പൊട്ടിവീഴുന്നത് പാതയിലേക്കാണ്. ഇത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും.

No comments