സ്വർണത്തേക്കാൾ മൂല്യമുള്ള പ്രവൃത്തി.. കൈയടി നേടി കെ എസ് ആർ ടി സി ജീവനക്കാരായ അനീഷും ജലീലും.. ബളാൽ സ്വദേശിനിയുടെ ബസിൽ നഷ്ടപ്പെട്ട ആഭരണമാണ് തിരിച്ചേൽപ്പിച്ചത്
കാസർകോട് : 'നമ്മുടെ ചില പ്രവൃത്തികൾ ചിലപ്പോൾ സ്വർണത്തെക്കാൾ വിലയുള്ളതാകും' ഞായർ രാവിലെ പയ്യന്നൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ അനീഷ് ഉദിനൂർ തന്റെ ഫെയ്സ്ബുക്ക് വാളിൽ ഇങ്ങനെ കുറിച്ചു. ഒപ്പം കഴിഞ്ഞദിവസം കടന്നുപോയതിന്റെ ഓർമയ്ക്കായി രണ്ടു ചിത്രങ്ങളും. സർവീസിനിടയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി കൈകളിലേൽപ്പിച്ചതാണ് സംഭവം. സ്വർണത്തെക്കാൾ തിളക്കമുള്ള ആ പ്രവൃത്തിയുടെ ചാരിതാർഥ്യത്തിലായി തുടർന്നുള്ള നിമിഷങ്ങളിൽ ഇരുവരും. അനീഷും ഡ്രൈവർ മുഹമ്മദ് ജലീലുംകൂടിയാണ് ശനിയാഴ്ച ഡ്യൂട്ടിക്ക്പോയത്. ബളാൽ- മംഗളൂരു സർവീസ് കാസർകോട് എത്തിയപ്പോൾ ഒരു സ്വർണ ബ്രേസ്ലറ്റ് ബസിൽനിന്ന് കളഞ്ഞുകിട്ടി. ശ്രദ്ധയിപ്പെടുത്തിയത് കോളിയടുക്കം സ്വദേശിയായ ഒരു യാത്രക്കാരിയായിരുന്നു. വിവരം ഉടനെ ഡിപ്പോയിൽ അറിയിച്ചു. ആഭരണം കിട്ടിയ വിവരം യാത്രക്കാരുടെ ഗ്രൂപ്പിൽ പോസ്റ്റും ചെയ്ത് അവർ ജോലി തുടർന്നു. കാസർകോട് ഡിപ്പോയിലെ ജീവനക്കാരൻ വഴി ഉടമ അവരെ ബന്ധപ്പെട്ടു. വൈകിട്ട് കുറ്റിക്കോൽ എത്തിയപ്പോൾ ലക്ഷം രൂപയ്ക്കുമേൽ വിലമതിക്കുന്ന ആഭരണം അനീഷും ജലീലുംചേർന്ന് ഉടമയെ ഏൽപ്പിച്ചു. ആനക്കൽ സ്വദേശിനിയുടേതായിരുന്നു ആഭരണം. ഉദിനൂർ സ്വദേശിയാണ് അനീഷ്. കെഎസ്ആർടിഇഎ (സിഐടിയു) പയ്യന്നൂർ യൂണിറ്റ് അംഗമാണ്. പെരിങ്ങോം ഉമ്മർപൊയിൽ ഉഴിച്ചി സ്വദേശിയാണ് മുഹമ്മദ് ജലീൽ. ടിഡിഎഫ് (ഐഎൻടിയുസി) പയ്യന്നൂർ യൂണിറ്റ് വൈസ്പ്രസിഡന്റാണ്.
No comments