എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്തേക്ക് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മരിച്ചു
കാഞ്ഞങ്ങാട് : എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്തേക്ക് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മരിച്ചു. കാഞ്ഞങ്ങാട്, നിത്യാനന്ദ ആശ്രമത്തിനു സമീപത്തെ ബാലകൃഷ്ണൻ (56)ആണ് മരിച്ചത്. കർണ്ണാടക കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മംഗ്ളൂരു ശാഖയിലെ അറ്റന്ററാണ്. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇയാൾ കാഞ്ഞങ്ങാട്ടെ വീട്ടിലെത്താറുള്ളു. മറ്റു ദിവസങ്ങളിൽ മംഗ്ളൂരുവിൽ തന്നെയാണ് താമസം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ ശേഷം ബാങ്കിനു സമീപത്തെ എടിഎം കൗണ്ടറിൽ കയറിയതായിരുന്നു. ഈ സമയത്ത് കാൽ തെന്നി വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇതിനിടയിൽ കൗണ്ടറിന്റെ ഗ്ലാസ് തകർന്ന് ബാലകൃഷ്ണന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് എത്തിയവരാണ് ബാലകൃഷ്ണനെ ചോര വാർന്നൊലിച്ച നിലയിൽ കൗണ്ടറിനകത്തു കണ്ടെത്തിയത്. ഉടൻ വെൻലോക് ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രാത്രി 11 മണിയോടെ മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് (ബുധൻ) ഉച്ച കഴിഞ്ഞ് കാഞ്ഞങ്ങാട്ടേക്ക് കൊണ്ടു വരും. നിത്യാനന്ദ ആശ്രമത്തിനു സമീപത്തെ പരേതരായ ദാമോദര-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഭാരതി. ഏക മകൾ ശ്രദ്ധ. സഹോദരങ്ങൾ: ദിനകരൻ, ബാലചന്ദ്രൻ (ഇരുവരും മംഗ്ളൂരുവിൽ ബാങ്ക് ജീവനക്കാർ), ചന്ദ്രഹാസ (പ്രവാസി). City & Local Guides
No comments