Breaking News

വിദേശ പണമിടപാട്; വീണ ടിയെ ചോദ്യം ചെയ്യാന്‍ ഇ ഡി, സമന്‍സ് അയക്കും


കൊച്ചി: വിദേശ പണമിടപാടില്‍ എക്‌സാലോജിക് എം ഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കും. സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വീണയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

മെയ് 27ന് വീണയുടെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഡയറിയില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചുവെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. വീണ 85 ലക്ഷം ദുബായിലേക്ക് കൈമാറിയതിന് പുറമേ 20 കോടിയുടെ കണക്കുകള്‍ ഡയറിയില്‍ ഉണ്ടെന്നും ഇ ഡി വ്യക്തമാക്കിയിരുന്നു. വീണയുടെ വിദേശ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് ഫെമ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം.

പണം ആര്‍ക്ക് വേണ്ടി കൈമാറി എന്നതില്‍ അടക്കം വിശദമായ അന്വേഷണം ഉണ്ടാകും. റെയ്ഡിനിടെ വീണ ഉപയോഗിച്ച മറ്റൊരാളുടെ പേരിലെ സിംകാര്‍ഡിന്റെ ഫോട്ടോയും ഇ ഡിക്ക് ലഭിച്ചിരുന്നു. സിം എടുത്തു നല്‍കിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തായ ഡിവൈഎഫ്ഐ നേതാവ് നന്ദുലാല്‍ ആണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 2024 മുതല്‍ ഇന്റര്‍നെറ്റ് കോള്‍ ചെയ്യാന്‍ വേണ്ടിയാണ് വീണ ഈ സിം ഉപയോഗിച്ചിരുന്നതെന്നാണ് ഇ ഡിയുടെ നിഗമനം. മുഹമ്മദ് റിയാസും വീണയും പറഞ്ഞതനുസരിച്ചാണ് സിം നല്‍കിയതെന്നും ഇത് ഉപയോഗിച്ച് എന്താണ് ചെയ്തതെന്ന് അറിയില്ലെന്നുമാണ് നന്ദുലാല്‍ നല്‍കിയ മൊഴി.



അതിനിടെ മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 2021 ല്‍ റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വീണ, പരസ്യ കമ്പനിയായ സൊലസിന് പണം കൈമാറിയിരുന്നു. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണമാണോ സൊലസ് കമ്പനിക്ക് കൈമാറി എന്നതില്‍ ഇ ഡി വ്യക്തത വരുത്തും.

No comments