Breaking News

കുളിമുറി ​ദൃശ്യം പകർത്തിയെന്ന് പെൺകുട്ടിയുടെ പരാതി, എസ്എഫ്ഐ നേതാവിനെതിരേ കേസ്; നിസ്സാരവകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നും ആരോപണം


കണ്ണൂർ: കുളിമുറി​ ദൃശ്യം പകർത്തിയെന്ന പെൺകുട്ടിയുടെ പരാതിയിൽ എസ്എഫ്ഐ പ്രാദേശിക നേതാവിനെതിരേ പൊലീസ് കേസെടുത്തു. പൈസക്കരി ദേവമാതാ കോളേജിലെ യുയുസിയും എസ്എഫ്ഐ നേതാവുമായ നവനീതിനെതിരേയാണ് പൊലീസ് കേസെടുത്തത്. അതേസമയം, നിസ്സാരവകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തതെന്നും പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നുമാണ് പെൺകുട്ടിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പെൺകുട്ടി പരാതി നൽകി.

ഓ​ഗസ്റ്റ് 20-ന് രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. വീടിന് പുറത്തെ കുളിമുറിയിൽ കുളിക്കുകയായിരുന്നു. ഇതിനിടെയാണ് കുളിമുറി ഭിത്തിയിലെ വിടവിലൂടെ മൊബൈൽഫോൺ കണ്ടത്. ഇതോടെ ബഹളംവെച്ചു. തുടർന്ന് ബന്ധുക്കളെത്തി നവനീതിനെ തടഞ്ഞുവെച്ചു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തേ തന്റെ വീടിന് സമീപത്തുനിന്ന് പകർത്തിയ മറ്റുദൃശ്യങ്ങളും കണ്ടെത്തി. ഭയന്നുപോയ താൻ ഈ ​ദൃശ്യങ്ങളെല്ലാം ഫോണിൽനിന്ന് നീക്കംചെയ്യിപ്പിച്ചു. തുടർന്നാണ് ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകിയതെന്നും പെൺകുട്ടി പറയുന്നു.

അതേസമയം, പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് പ്രതിയെ പിടികൂടിയെങ്കിലും ഇയാളുടെ കസ്റ്റഡിയിലെടുത്ത ഫോണിൽനിന്ന് പെൺകുട്ടിയുടെ ദ‍ൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയിൽ ദൃശ്യങ്ങൾ കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു.

No comments