വയോധികയുടെ തിരോധാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കൊച്ചുമകനെ മരിച്ച നിലയില്‍ കണ്ടെത്തി
സുല്‍ത്താന്‍ബത്തേരി: വടക്കനാട് പള്ളിവയല്‍ പണിയ ഉന്നതിയിലെ തങ്കി എന്ന തങ്കിമരത്തി (64) യുടെ തിരോധാനത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കെ കൊച്ചുമകനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളക്കെട്ട് ഉന്നതിയിലെ തങ്കിമരത്തിയുടെ മകളുടെ മകന്‍ സുധീഷ് എന്ന മുരളി (29) യെ ആണ് വീടിന് സമീപത്തെ തൊടിയില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തങ്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് മുരളിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിനു ശേഷം ജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെ കാണാതാവുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.
തങ്കിയുടെ മകള്‍ ശാന്തയുടെ മകനാണ് മുരളി. കഴിഞ്ഞ മുപ്പതിനാണ് തങ്കിയെ കാണാതായത്. ഇവരെ കണ്ടെത്താന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പോലീസും വനം വകുപ്പും ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള നാട്ടുകാരും പ്രദേശത്തെ തോട്ടങ്ങളിലും വനമേഖലയിലും തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ തങ്കിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മകനെ കാണാതായ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പിതാവ് രാജന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
No comments