Breaking News

ഇന്ന് രാജ്യാന്തര ഒളിംപിക്സ് ദിനം കായികലോകം കാത്തിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് തിരശീല ഉയരാന്‍ ഇനി കൃത്യം ഒരു മാസം



ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്പിക്സ് മത്സരങ്ങള്‍. ടോക്കിയോ ഒളിമ്പിക്സിന്റെ ടോര്‍ച്ച്‌ റിലേ ജൂലൈ 23 ന് ഉദ്ഘാടന വേദിയില്‍ എത്തിച്ചേരും.

കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ശക്തിയില്‍ എന്ന മുദ്രാവാക്യവുമായി കായികലോകം ഒരൊറ്റ കളിമുറ്റത്ത് സംഗമിക്കുന്ന നിമിഷങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ ജപ്പാനില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

ലോകം ഇതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയാനുഭവമായിരിക്കും ടോക്യോ ഒളിമ്പിക്സ് എന്നാണ് ജപ്പാന്റെ വാഗ്ദാനം.1964-ലെ ഒളിമ്പിക്സിന് ആതിഥ്യമരുളിയ ടോക്യോയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കായികമേള വിരുന്നെത്തുന്നത് ഇത് രണ്ടാംതവണയാണ്.

33 ഇനങ്ങളിലായി 339 സ്വര്‍ണ മെഡലുകള്‍ക്കായാണ് ഒളിമ്പിക്സിലെ പ്രധാന പോരാട്ടം. ഉദ്ഘാടനച്ചടങ്ങുകളും സമാപന ചടങ്ങുകളും അത്ലറ്റിക്സും നടക്കുന്ന പ്രധാന സ്റ്റേഡിയം അടക്കം 42 വേദികളാണ് ജപ്പാന്‍ ഒരുക്കുന്നത്.

കരാട്ടേ, ബേസ്ബോള്‍, സ്കേറ്റ് ബോര്‍ഡിങ്, സര്‍ഫിങ്, സ്പോര്‍ട്സ് ക്ലൈംബിങ് എന്നീ അഞ്ച് പുതിയ മത്സരയിനങ്ങള്‍ ഇക്കുറിയുണ്ട്. ഇതില്‍ ബേസ്ബോള്‍ 12 വര്‍ഷത്തിനുശേഷമാണ് ഒളിമ്ബിക്സിലേക്ക് തിരിച്ചെത്തുന്നത്.

മറ്റു നാല് ഇനങ്ങള്‍ ഇതാദ്യമായാണ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുന്നത്.ചൂട് കൂടുമെന്ന ആശങ്കകാരണം, മാരത്തണ്‍ മത്സരം ടോക്യോയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള സപ്പോരോ നഗരത്തിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ച് ഇനങ്ങളില്‍ 18 വിഭാഗങ്ങളിലായി അഞ്ഞൂറോളം മത്സരാര്‍ഥികള്‍ ഇത്തവണ അധികമായി ഒളിമ്പിക്സില്‍ പങ്കെടുക്കും.

33 ഇനങ്ങളിലായി ആകെ പതിനൊന്നായിരത്തോളം കായികതാരങ്ങളാണ് ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുക. സാധാരണ 28 ഇനങ്ങളിലായി പതിനായിരത്തി അഞ്ഞൂറോളം മത്സരാര്‍ഥികളാണ് ഒളിമ്പിക്സില്‍ പങ്കെടുക്കാറുള്ളത്.

ഇ - വേസ്റ്റ് സംസ്കരണത്തിന്റെ പുത്തന്‍ മാതൃകയാണ് ടോക്കിയോ ഒളിമ്പിക്സില്‍ ജപ്പാന്‍ അവതരിപ്പിക്കുന്നത്.മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള പഴയ ഗാഡ്ജറ്റുകളില്‍ നിന്ന് വേര്‍തിരിക്കുന്ന ലോഹങ്ങള്‍ കൊണ്ടാണ് വിജയികള്‍ക്കുള്ള മെഡലുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

നീലയും വെള്ളയും നിറങ്ങള്‍ കലര്‍ന്ന മിറൈറ്റോവയാണ് ടോക്കിയോ ഒളിമ്ബിക്സിന്റെ ഭാഗ്യചിഹ്നം.ഭാവി എന്നര്‍ഥം വരുന്ന മിറൈ, അനശ്വരം എന്നര്‍ഥമുള്ള തോവ എന്നീ രണ്ടു ജാപ്പനീസ് വാക്കുകള്‍ ചേര്‍ത്താണ് മിറൈറ്റോവയെ സൃഷ്ടിച്ചിരിക്കുന്നത്.

ജപ്പാനിലെ സ്കൂളുകളില്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരെ കണ്ടെത്താന്‍ നടത്തിയ 'യോഡാന്‍' പദ്ധതിയിലൂടെയാണ് മിറൈറ്റോവ ഒളിമ്പിക് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്.ജാപ്പനീസ് കലാകാരനായ റയോ തനിഗുച്ചിയാണ് മിറൈറ്റോവയെ രൂപകല്പന ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന 32-ാമത് ഒളിമ്പിക്സ് ഗെയിംസ് കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം ജൂലൈ 23ലേക്ക് നീട്ടിവെച്ചത്.ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മത്സരം നീട്ടിവെക്കുന്നത്.

ലോകയുദ്ധങ്ങള്‍ കാരണം നേരത്തേ മൂന്നുവട്ടം മത്സരം ഉപേക്ഷിച്ചിരുന്നു. ജപ്പാനില്‍ കൊവിഡ് വ്യാപന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒളിമ്ബിക്സുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം.പ്രകൃതിദുരന്തങ്ങള്‍ക്ക് മേല്‍ മനുഷ്യരാശിയുടെ വിജയമായി 2021 -ഒളിമ്ബിക്സിനെ മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടക സമിതി.

No comments