കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‌സാപ്പ് നിരോധിക്കണം; ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: കേന്ദ്ര ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്‌സാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പുതിയ ഐടി ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കുമളി സ്വദേശിയായ ഓമനക്കുട്ടന്‍ ആണ് വാട്‌സാപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്‌സാപ്പിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ ഐടി ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് ഹര്‍ജിയിലെ ആവശ്യം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നുവെന്നും വാട്‌സാപ്പ് ഡേറ്റയില്‍ കൃതൃമത്വം കാണിക്കാന്‍ സാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വാട്‌സാപ്പ് ഡേറ്റ കേസുകളില്‍ തെളിവായി സ്വീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരന്നു.
അതേസമയം പുതിയ ഐടി നിയമപ്രകാരം ട്വിറ്റര്‍ രാജ്യത്ത് നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു. എന്നാല്‍ ട്വിറ്റര്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റെസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതുര്‍ ആണ് രാജിവെച്ചത്.
ജൂണ്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച അന്തിമ നോട്ടീസിന് മറുപടിയായി പുതിയ നിയമങ്ങള്‍ പാലിക്കാന്‍ തയ്യറാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ധര്‍മേന്ദ്ര ചാതുറിനെ ഇടക്കാല റെസിഡന്റ് ഓഫീസറായി നിയമിച്ചത്.
മെയ് 25 മുതലാണ് രാജ്യത്ത് പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇത് പ്രകാരം ഉപയോക്താക്കളില്‍ നിന്നോ മറ്റോ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളെ നിര്‍ബന്ധിക്കുന്നു.
50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിന് ഒരു പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
പതിയ നിയമം അനുസരിച്ച് ചീഫ് കംപ്ലയന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട ഓഫീസര്‍, റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ നിയമിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ഇത്തരം ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാകണമെന്നും നിയമം അനുശാസിക്കുന്നു.
പുതിയ ഐടി നിയമം പാലിക്കാതിരുന്നതിനാല്‍ ഇന്ത്യയില്‍ ട്വിറ്ററിന് നിയമപരിരക്ഷ നഷ്ടമായിരുന്നു. നിലവില്‍ നിയമവിരുദ്ധമായ ഉള്ളടക്കം ആരംങ്കിലും പോസ്റ്റ് ചെയ്താല്‍ ട്വിറ്ററിനെതിരെ ഇന്ത്യന്‍ ശിക്ഷനിയമപ്രകാരം കേസെടുക്കാവുന്നതാണ്. ഇതിനോടകം ട്വിറ്ററിനെതിരെ ഉത്തര്‍പ്രദേശില്‍ കേസെടുത്തു കഴിഞ്ഞു.
No comments