കിറ്റെക്സിനെ തെലങ്കാന വിളിക്കുന്നു; നിരവധി വാഗ്ദാനങ്ങൾ ?
കേരളത്തിൽ 3,500 കോടി രൂപയുടെ വ്യവസായ നിക്ഷേപവുമായി മുന്നോട്ടുപോകുന്നില്ല എന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രഖ്യാപനത്തെത്തുടർന്ന് തെലങ്കാന സർക്കാർ കമ്പനി പ്രതിനിധികളെ ഒരു കൂടിക്കാഴചയ്ക്ക് ക്ഷണിച്ചതായി കിറ്റെക്സ് അറിയിച്ചിരുന്നു. തെലങ്കാനയിൽ നിക്ഷേപം നടത്താനുള്ള സാധ്യത ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്ന് കിറ്റെക്സ് പ്രസ്താവനയിൽ പറഞ്ഞു.
കിറ്റെക്സിന് തെലങ്കാന ഒട്ടേറെ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചതായി വാർത്തയുണ്ട്. അതെന്തെല്ലാം എന്ന് ചുവടെ.
1)50 മുതൽ 1000 പേർക്ക് വരെ പേർക്ക് തൊഴിൽ നൽകിയാൽ നിക്ഷേപത്തിന്റെ 35 ശതമാനം വരെ സബ്‌സിഡി. 40 കോടി രൂപ വരെ സംരംഭകർക്ക് ലാഭിക്കാം
2)വാടകയ്ക്ക് എടുക്കുന്ന സർക്കാർ ഭൂമിയിൽ ആദ്യ അഞ്ച് വർഷത്തേക്ക് 25 ശതമാനം വരെ സബ്സിഡി
3)പുതിയ സംരംഭങ്ങൾക്കുള്ള ലോണിന്റെ 75 ശതമാനം വരെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ശതമാനം പലിശയ്ക്ക് സർക്കാർ ലഭ്യമാക്കും. എട്ടു വർഷം വരെ ഇതിന്റെ പലിശയിളവ് ലഭിക്കും
4)50 മുതൽ 200 ജീവനക്കാർക്ക് വരെ തൊഴിൽ നൽകുന്ന സംരംഭകർക്ക് യൂണിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി. വൻകിട സംരംഭങ്ങൾക്ക് യൂണിറ്റിന് പരമാവധി രണ്ട് രൂപ വരെ നിരക്ക് ഈടാക്കും
5)തൊഴിലാളികൾക്ക് താമസിക്കാനുള്ള കെട്ടിടം പണിയുന്നതിന് സംരംഭകർക്ക് സർക്കാരിന്റെ സഹായം
6)സംരംഭം തുടങ്ങി ഏഴ് വർഷത്തേക്ക് വാറ്റ്, ജിഎസ്ടി തുടങ്ങിയവ ഒഴിവാക്കും
7)കയറ്റുമതി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നികുതിയിളവ്. ആദ്യ രണ്ട് വർഷത്തേക്ക് 75 ശതമാനം വരെ ഇളവ് ലഭിക്കും
8)സംരംഭം പാട്ടത്തിന് എടുക്കുന്ന സ്ഥലത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ടിയടക്കം സർക്കാർ വഹിക്കും
9)ഉൽപ്പന്നങ്ങളുടെ ഡിസൈനിനുള്ള തുകയുടെ 20 ശതമാനം വരെ സർക്കാർ നൽകും
10)തൊഴിലാളികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകാൻ സർക്കാർ സഹായം
11)റോഡ് സൗകര്യവും വെള്ളവും സർക്കാർ നൽകും
12)മാലിന്യ സംസ്കരണ പ്ലാന്റ് സർക്കാർ നിർമ്മിച്ച് നൽകും
തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഹൈദരാബാദിലെത്തുന്നത്. തെലങ്കാന സര്‍ക്കാര്‍ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം യാത്ര തിരിക്കുന്നത്. നെടുമ്പാശേരിയിലെത്തുന്ന ജെറ്റ് വിമാനത്തില്‍ തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ഉദ്യോഗസ്ഥന്‍ കിറ്റെക്‌സ് സംഘത്തെ അനുഗമിക്കും.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകന്‍ കൂടിയായ വ്യവസായ മന്ത്രി കെ.ടി. രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് സംഘം ഹൈദരാബാദില്‍ എത്തുന്നത്. ഹൈദരാബാദിലെത്തുന്ന സംഘം വ്യവസായമന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിക്കും. തുടര്‍ന്ന് മന്ത്രിയുമായി ചർച്ച നടത്തും.
ഉച്ചയ്ക്ക് ശേഷം കക്കാതിയ മെഗാ ടെക്‌സ്റ്റൈയില്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്ന സംഘം വൈകിട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. രാത്രി തെലങ്കാന ടെക്‌സ്‌റ്റൈയില്‍സ് മില്‍സ് അസോസിയേഷനുമായുള്ള യോഗവും നടക്കും. ശനിയാഴ്ച രാവിലെ വെല്‍സ്പണ്‍ ഫാക്ടറി സന്ദര്‍ശിക്കുന്ന സംഘവുമായി ഉച്ചയോടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള അവസാനവട്ട ചര്‍ച്ച വ്യവസായ മന്ത്രിയുമായി നടത്തും. ശനിയാഴ്ച ഉച്ചക്ക് ശേഷം സംഘം ഹൈദരാബാദില്‍ നിന്നും തിരിക്കും.
No comments