നാല് രാത്രികാല എക്‌സ്പ്രസുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ തിരിച്ചെത്തുന്നു
കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നാല് രാത്രികാല എക്‌സ്പ്രസ് തീവണ്ടികളില്‍ക്കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചു. കോവിഡ് ലോക്ഡൗണിനുശേഷം ഇതാദ്യമായാണ് രാത്രികാല തീവണ്ടികളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നത്. ചെന്നൈ-മംഗളൂരു മെയില്‍ (12601/02), ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് (22637/38), മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603/04), തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസ് (16629/30) എന്നീ തീവണ്ടികളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ തിരിച്ചുവരുന്നത്. ഈ വണ്ടികളില്‍ സീസണ്‍ ടിക്കറ്റുകളും അനുവദിക്കും.മെയില്‍, മാവേലി, മലബാര്‍ വണ്ടികളില്‍ ജനുവരി ഒന്ന് മുതലും വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ജനുവരി 17 മുതലുമാണ് കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് ദക്ഷിണ റെയില്‍വേയുടെ ഉത്തരവ് വ്യാഴാഴ്ചയുണ്ടാകും. റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നതിനാല്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ റെയില്‍വേ ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
No comments