Breaking News

ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാൾ സമ്പദ് വ്യവസ്ഥയും സമ്മർദത്തിലെന്ന് റിപ്പോർട്ട്; പെട്രോളിയം, വൈദ്യുതി ഇറക്കുമതി പ്രതിസന്ധിയിൽ



ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥ ഞെരുക്കത്തിലായതോടെ പെട്രോളിയം, വൈദ്യുതി എന്നിവയുടെ ഇറക്കുമതിയിലുള്‍പ്പെടെ നേപ്പാള്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതുമാണ് സമ്മര്‍ദത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 


വൈദ്യുതിയുടേയും പെട്രോളിന്റേയും വില ഉയര്‍ന്നതിനാല്‍ ഇവയുടെ ഇറക്കുമതി പ്രതിസന്ധിയിലാകുകയായിരുന്നു. പെട്രോളിയത്തിന്റെ ഇറക്കുമതി അന്‍പത് ശതമാനത്തോളം കുറയ്ക്കാനാണ് നേപ്പാള്‍ കേന്ദ്രബാങ്ക് ആലോചിച്ച് വരുന്നതെന്ന് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയുടെ വകയില്‍ പ്രതിമാസം 24 മുതല്‍ 29 ബില്യണാണ് നേപ്പാള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. ഇത് പ്രതിമാസം 12 മുതല്‍ 13 ബില്യണ്‍ വരെയായി പരിമിതപ്പെടുത്താനാണ് നേപ്പാള്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.



വൈദ്യുതിക്കായും നേപ്പാള്‍ ഇന്ത്യയെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. ഉയര്‍ന്ന വില നല്‍കി ഇനിയും വൈദ്യുതി വാങ്ങിയാല്‍ സമ്പദ് വ്യവസ്ഥ അസ്ഥിരമാകുമോ എന്ന ആശങ്കയിലാണ് നേപ്പാള്‍ ഭരണകൂടം വൈദ്യുതി ഇറക്കുമതി കുറയ്ക്കാനും ആലോചിച്ച് വരുന്നത്.

രാജ്യത്തെ ബിസിനസുകള്‍ തകര്‍ച്ചയുടെ വക്കിലെത്തിയതോടെ നേപ്പാള്‍ രാഷ്ട്ര ബാങ്ക് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അഞ്ച് ശതമാനം പലിശ നിരക്കില്‍ 153 ബില്യണ്‍ റീഫിനാന്‍സ് ചെയ്തിട്ടുണ്ട്.

No comments