Breaking News

മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് വാഹനീയം കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ തുടങ്ങി


കാസർകോട് : ഇതര സംസ്ഥാന വാഹനങ്ങൾ കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനി മുതൽ നികുതി ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. കാസർകോട് വാഹനീയം പരാതി പരിഹാര അദാലത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗതാഗത വകുപ്പ് മന്ത്രി.  മലയാളികളിൽ ചിലർ നികുതി കുറവുള്ള സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടിക്കുന്നുണ്ട്. അത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് നികുതി ചുമത്തുന്നതിന് നടപടികൾ സ്വീകരിക്കും. കൊവിഡ് കാലത്ത് നിർത്തി വെച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേൺ മാറുന്നതോടെ പുനരാരംഭിക്കാനാവും.. ആറ് മാസത്തിനുള്ളിൽ പുതിയ ഇലക്ട്രിക്, ഡീസൽ കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങും. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകളുടെ യൂണിഫോം കളർ കോഡ് സംബന്ധിച്ച് പരിശോധനകൾ തുടരും . വ്യത്യസ്തമായ നിറത്തിൽ ഓടുന്ന ബസുകളെ റോഡിലിറങ്ങാൻ അനുവദിക്കില്ല.  ഈ ബസുകൾ പിടിച്ചടുത്ത് നടപടി സ്വീകരിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് സംസ്ഥാനത്ത് കൂടുതൽ ചാർജിംഗ് സ്റ്റേഷൻ അനുവദിക്കും. മോട്ടോർ വാഹന വകുപ്പിൽ ഭൂരിഭാഗം സേവനങ്ങളും ഓൺലൈനായി കഴിഞ്ഞു. പൊതു ജനങ്ങൾ ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

No comments