Breaking News

90 കഴിഞ്ഞിട്ടും കൃഷിയിൽ യുവത്വത്തിൻ്റെ പ്രസരിപ്പ് നാടിന് പ്രചോദനമായി പരപ്പ പ്രതിഭാ നഗറിലെ പള്ളിക്കൈ കുഞ്ഞമ്പുനായർ


 പരപ്പ: പുനം കൃഷിയോടനുബന്ധിച്ചുള്ള പൊഴുതു കൊള്ളലും മൂരലും (കൊയ്ത്ത് ), ഒക്കലും (കാളകളെക്കൊണ്ട് ചവുട്ടിച്ച് കറ്റ മെതിക്കൽ) പതമളക്കലും ഒക്കുപാട്ടും മംഗലംകളിയും കളത്തിലാട്ടവും അരങ്ങു തകർത്തിരുന്ന പരപ്പ പ്രതിഭാനഗറിലെ കോയിത്തട്ട വീട്ടിൽ 93ൻ്റെ നിറവിലെത്തിയ പള്ളിക്കൈ അച്ഛൻ എന്ന കുഞ്ഞമ്പു നായർ ആ ശ്രേഷ്ഠ പാരമ്പര്യത്തിൻ്റെ തിരുശേഷിപ്പായ നെൽക്കതിർക്കുലയുടെ നിർമ്മാണത്തിരക്കിലാണിപ്പോഴും.പാടങ്ങളെല്ലാം റബ്ബർ മരങ്ങൾക്കും കവുങ്ങിൻ തോട്ടങ്ങൾക്കുമായി അരങ്ങ് മാറിക്കൊടുത്തപ്പോഴും ഒരു ആവേശമായി, ഹരമായി, അവശേഷിക്കുന്ന വയലിൽ 50 സെൻ്റോളം അന്യം നിന്നുപോകാറായ ജീരകശാല എന്ന സുഗന്ധം വമിക്കുന്ന നെൽക്കതിർ വിളയിച്ച് സ്വയം ആശ്വസിക്കുകയാണ് പള്ളിക്കൈ കുഞ്ഞമ്പു നായർ. വസുമതിയോടടുത്ത് നിൽക്കുന്ന ജീരകശാല സ്വന്തം ആവശ്യത്തിനു പുറമെ ബന്ധുമിത്രാദികൾക്ക് വിതരണം ചെയ്തു ആനന്ദം കണ്ടെത്തുകയാണദ്ദേഹം.  വിളവെടുപ്പിന് കാട്ടു തത്തകളും മറ്റു കിളികളും കൂട്ടമായെത്തുമ്പോൾ കസേരയിലിരുന്ന് പള്ളിക്കൈ അച്ചൻ കവണയൊച്ച കാട്ടി കിളികളെപ്പായിക്കുന്ന കാഴ്ച്ച  ബഹുരസമാണെല്ലാവർക്കും.  നടീലിനും കൊയ്ത്തിനും ചേറിപ്പാറ്റലിനും ഒരാളെപ്പോലും കിട്ടാത്ത ഈ കാലത്ത് ഏറെ ത്യാഗം ചെയ്ത് വിളയിച്ചെടുക്കുന്ന നെൽക്കതിരുകളിൽ സമൃദ്ധവും ലക്ഷണയുക്തവുമായ നെൽക്കതിരുകൾ വകഞ്ഞുമാറ്റി ഒഴിവു സമയങ്ങളിൽ കുഞ്ഞമ്പു നായർ വർഷങ്ങളായി മുടക്കം കൂടാതെ ഈ നെൽക്കതിർക്കുല നിർമ്മാണയജ്ഞ്ഞം തുടർന്നുകൊണ്ടിരിക്കുന്നു. സന്തത സഹചാരി തൂവക്കുന്ന് രാജൻ ചെറിയ സഹായങ്ങൾ ചെയ്തു കൊടുക്കും. 90 കഴിഞ്ഞിട്ടും യുവത്വത്തിൻ്റെ പ്രസരിപ്പോടെ കൃഷി കാര്യങ്ങളിൽ വ്യാപൃതനാകുന്ന പള്ളിക്കൈകുഞ്ഞമ്പു നായർ നാടിനാകെ ആവേശവും അത്ഭുതവും പ്രചോദനവുമാണ്

No comments