പൂടംകല്ല് , മണിക്കല്ല്, അയ്യങ്കാവ് നിവാസികളിൽ ആശങ്കകൂട്ടി വീണ്ടും പുലിയുടെ കാൽപ്പാട് കണ്ടെത്തിയാതായി സംശയം
രാജപുരം : പുലിപ്പേടിയിൽ കഴിയുന്ന പൂടംകല്ല് , മണിക്കല്ല്, അയ്യങ്കാവ് നിവാസികളിൽ ആശങ്കകൂട്ടി വീണ്ടും പുലിയുടെ കാൽപ്പാട് കണ്ടെത്തി. പുലിയെ കണ്ടത്താൻ വനം വകുപ്പ് ക്യാമറ സ്ഥാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കരിന്ത്രംകല്ലിൽ പുലിയുടേതെന്ന് സംശയിക്കുന്നത് കാൽപ്പാട് കണ്ടെത്തിയത്. ഇത് പുലിയുടെ കാൽപ്പാട് തന്നെയാണോയെന്ന് പരിശോധിക്കാൻ വനംവകുപ്പ് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. രാത്രിയിൽ നിർത്താതെ വളർത്തുപട്ടികൾ കുരയ്‌ക്കുന്നതും നാട്ടുകാരെ ഭയപ്പെടുത്തുന്നു. ഇതിനിടെ ഒരു വീട്ടിൽനിന്നും താറാവുകളെയും കാണാതായിട്ടുണ്ട്. പൂടംകല്ല് –-ബളാൽ റോഡിലൂടെ കാറിൽ പോവുകയായിരുന്ന ചിറ്റാരിക്കാൽ സ്വദേശിയാണ് പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്.
മണിക്കല്ല് തോടിന്റെ ഭാഗത്ത് നിന്നും കയറി വന്ന പുലി റോഡിന് കുറുകെ നടന്ന് സമീപത്തെ പൊന്തക്കാട്ടിലേക്ക് കയറി പോവുകയായിരുന്നു. വീണ്ടും പുലിയുടെ കാൽപാടുകൾ കണ്ടതിനെത്തുടർന്ന് അടുത്തദിവസം തന്നെ ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കും.
No comments