Breaking News

അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം ; 3 പേർ റിമാൻഡിൽ കൊലയിലേക്ക് നയിച്ചത് വേതനം സംബന്ധിച്ച തർക്കം

 




മാര്‍ച്ച് 4 ന് രാത്രി കോട്ടപ്പുറം ഗ്രീന്‍സ്റ്റാര്‍ ക്ലബിന് സമീപമുള്ള വാടകവീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട തമിഴ്‌നാട് മധുര സ്വദേശി രമേശ(42)ന്റെ മരണം കൊലപാതകം ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കോട്ടപ്പുറം-കടിഞ്ഞിമൂല പാലത്തിന്റെ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടത്തില്‍ ആണ് രമേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കെട്ടിടത്തില്‍ മലയാളികളും അന്യ സംസ്ഥാന തൊഴിലാളികളും അടക്കമുള്ള 11 പേരാണ് താമസം ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി ഏകദേശം 10 മണിയോടെയാണ് കൊലപാതകം നടത്തിയ പ്രതികള്‍ തന്നെ നാട്ടുകാരെ വിളിച്ചു തങ്ങളുടെ കൂടെയുള്ള ഒരാള്‍ ഹൃദയസ്തംഭനം മൂലം മരിച്ചു കിടക്കുന്നതായി അറിയിച്ചത്. നാട്ടുകാര്‍ നീലേശ്വരം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വാടക വീട്ടില്‍ താമസിച്ചിരുന്ന 11 പേരെയും വിശദമായി ചോദ്യം ചെയ്തപ്പോളാണ് കേസിന്റെ ചുരുള്‍ അഴിഞ്ഞത്. കൊല്ലപ്പെട്ട രമേശന്‍ പ്രതികള്‍ ആവശ്യപ്പെട്ട വേതനം നല്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിലെ ഒന്നാം പ്രതിയായ എറണാകുളം വാത്തുരുത്തി സ്വദേശിയായ ബൈജു കെ. പി (54) എറണാകുളത്തെ വിവിധ സ്റ്റേഷനുകളില്‍ ആയി 14 കേസുകളില്‍ പ്രതിയാണ്. കളമശ്ശേരി സ്വദേശിയായ മുഹമ്മദ് ഫൈസല്‍ (43), നോര്‍ത്ത് പറവൂര്‍ സ്വദേശിയായ
ഡാനിയല്‍ ബെന്നി (42) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, നീലേശ്വരം ഇന്‍സ്പെക്ടര്‍ പ്രേം സദന്‍, എസ്.ഐ ശ്രീജേഷ്, എസ്.സി.പി.ഒമാരായ ഗിരീഷ്, മഹേഷ്, സി.പി.ഒ മാരായ പ്രബീഷ്, ഷാജില്‍, ഷിജു, ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങള്‍ ആയ രാജേഷ് മാണിയാട്ട്. ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് 24 മണിക്കൂറിനുള്ളില്‍ കേസിനു തുമ്പുണ്ടാക്കി പ്രതികളെ പിടികൂടിയത്.

No comments