പാതിരാവിൽ പാതിവഴിയിൽ അമ്മയും കുഞ്ഞും നാട്ടിലെത്തിച്ച് നീലേശ്വരം പോലീസ്
നീലേശ്വരം : പാതിരാവിൽ റോഡിൽ അലഞ്ഞുതിരിഞ്ഞ സ്‌ത്രീയേയും പിഞ്ചുകുഞ്ഞിനെയും നാട്ടിലെത്തിച്ച് നീലേശ്വരം ജനമൈത്രി പൊലീസ്. തിങ്കൾ രാത്രി 11 ഓടെ കടിഞ്ഞിമൂലയിൽ റോഡരികിൽ സേലത്തെ മലരി (31)നെയും 10 മാസം പ്രായമുള്ള കുഞ്ഞിനേയും നീലേശ്വരം പൊലീസ് കണ്ടത്. പടന്നക്കാട് വാടക ക്വാട്ടേഴ്സിൽ താമസിച്ച് വീട്ടുജോലികൾ ചെയ്തിരുന്ന മലരിനെ ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ ഇറങ്ങേണ്ടി വന്നു. ഒന്ന് രണ്ട് വീടുകളിൽ ജോലിക്ക് നിന്നെങ്കിലും കൈക്കുഞ്ഞുള്ളതിനാൽ എല്ലാവരും പറഞ്ഞ് വിട്ടു. തുടർന്നാണ് അലഞ്ഞുതിരിയാൻ തുടങ്ങിയത്.
ഇരുവരെയും എസ്‌ഐ കെ രാമചന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫീസർ എം ശൈലജ, സിവിൽ പൊലീസ് ഓഫീസർ കുഞ്ഞികൃഷ്ണൻ എന്നിവർ പടന്നക്കാട് സ്നേഹിതയിൽ എത്തിച്ച് രാത്രി പാർപ്പിച്ചു. രാവിലെ സേലത്തുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശപ്രകാരം ചൊവ്വാഴ്‌ച കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലെത്തിച്ച് ചെന്നൈ മെയിലിൽ നാട്ടിലേക്കയച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ എം ഷൈലജയും ഡ്രൈവർ പ്രഭേഷും ചേർന്നാണ് റെയിൽവേ സ്റ്റേഷനിലെത്തിച്ചത്.
No comments