കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന കാപ്പ പ്രതി ഉൾപ്പെടെ രണ്ടുപേരെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു
കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരികയായിരുന്ന കാപ്പ പ്രതി ഉള്‍പ്പെടെ രണ്ടുപേരെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ശങ്കര്‍ജിയും സംഘവും അറസ്റ്റുചെയ്തു. സീതാംഗോളിസ്വദേശികളായ ബി.മുഹമ്മദിന്റെ മകന്‍ ബി.ഹനീഫ(40), അബ്ദുള്‍ഖാദറിന്റെ മകന്‍ ടയര്‍ ഫൈസല്‍ എന്ന ഫൈസല്‍(40) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരിൽ നിന്നും 1.038 കിഗ്രാം കഞ്ചാവും കടത്താന്‍ ഉപയോഗിച്ച കെഎല്‍ 14 ആര്‍ 0540 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ഹനീഫ നേരത്തെ 2 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയാണ്. രണ്ടാംപ്രതി ഫൈസല്‍ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെ എട്ടോളം കേസുകളില്‍ പ്രതിയായി കാപ്പ കുറ്റം ചുമത്തി ജയിലില്‍ കിടന്നിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി.മുരളി, അപ്യാല്‍ സാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍.പ്രജിത്ത്, എ.കെ.നസറുദ്ദീന്‍, വി.വി.ഷിജിത്ത്, പി.എസ്.പ്രഷി, നിഖില്‍ പവിത്രന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി.കൃഷ്ണപ്രിയ, എക്‌സൈസ് ഡ്രൈവര്‍മാരായ പി.എ ക്രിസ്റ്റിന്‍, പി.എസ്.വിജയന്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
No comments