Breaking News

അതിർത്തി റോഡുകൾ തുറന്നു അയൽ സംസ്ഥാന യാത്രയ്ക്ക് ആശ്വാസം

അതിര്‍ത്തി റോഡുകള്‍ തുറന്നതോടെ അയല്‍സംസ്ഥാന യാത്രക്ക് ആശ്വാസം. അന്യസംസ്ഥാനത്തുള്ളവര്‍ കേരളത്തിലേക്ക് വരുമ്പോഴുള്ള രജിസ്ട്രേഷന്‍ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. മംഗളൂരുവിലെ ആശുപത്രികള്‍, തൊഴില്‍-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബന്ധുവീടുകള്‍, വിവാഹ ചടങ്ങുകള്‍ എല്ലാം നേര്‍വഴിയിലേക്ക് കടന്നുവരുകയാണ്. അതിര്‍ത്തിയില്‍ ബദിയടുക്ക -പെര്‍ള വഴി കര്‍ണാടകത്തിലേക്കുള്ള അടച്ചിട്ട റോഡുകള്‍ പൂര്‍ണമായും തുറന്നതോടെ യാത്രാപ്രശ്നം നീങ്ങി. മതലപ്പാടി, സുള്ള്യ പെര്‍ള -അടുക്കസ്ഥല -സാറഡുക്ക അതിര്‍ത്തിയും സ്വര്‍ഗ-വാണിനഗര്‍ ആര്‍ള പദവ് റോഡുമാണ് തുറന്നുകൊടുത്തത്. കഴിഞ്ഞ ഒരാഴ്ചയായാണ് കേരള-കര്‍ണാടക ഈ അതിര്‍ത്തി റോഡുകളില്‍ പഴയ നിലയില്‍ വാഹനസഞ്ചാരവും കാല്‍നടയാത്രയും തുടങ്ങിയത്.

പുത്തൂരിലേക്കുള്ള ബസ് സര്‍വിസ് നടത്തിവരുന്നു. ഇതോടെ യാത്രാദുരിതം ഇല്ലാതായി. നാല്മാസത്തിലേറെയായി ജനങ്ങളുടെ ദുരിത ജീവിതം ബന്ധപ്പെട്ട അധികാരികള്‍ കാണാതെ പോയത് ആക്ഷേപത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. അവശ്യസാധനങ്ങള്‍ക്കായി അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള പെര്‍ള ടൗണിലേക്കും എട്ടു കിലോമീറ്ററുള്ള ആര്‍ള പദവിലേക്കും യാത്ര വഴിമുട്ടിയ നിലയിലായിരുന്നു.

ഇവിടത്തെ ജനങ്ങളുടെ ആശുപത്രിയും സ്കൂളുകളും കര്‍ണാടക പുത്തൂര്‍ ടൗണായിരുന്നു. 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുത്തൂരിലേക്കും എത്തിപ്പെടും. ഇത് പാെസടുത്ത് 40 കിലോമീറ്റര്‍ ദൂരം തലപ്പാടിയിലേക്കും അവിടെ നിന്നും 40 കിലോമീറ്റര്‍ സഞ്ചരിച്ച്‌ പുത്തൂരിലേക്കും എത്തിപ്പെടേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. കേരള - കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും ജോലിക്കായി രണ്ടു ഭാഗത്തേക്കും എത്തിപ്പെടേണ്ടവര്‍ക്ക് അതിര്‍ത്തി വഴി അടച്ചതോടെ വീട്ടില്‍തന്നെ കഴിഞ്ഞുകൂടേണ്ടിവന്നു.

ഇതുമൂലം പലര്‍ക്കും ജോലി നഷടപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂടുതലുള്ള ഇവിടെ നിന്നും രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനും റേഷന്‍ കടയില്‍ എത്തിപ്പെടാനും അനുഭവിച്ച ദുരിതം ചെറുതല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ അവസ്ഥ മാറിയ ആശ്വാസത്തിലാണ് നാട്ടുകാര്‍.

No comments