Breaking News

റാണിപുരം വിനോദ സഞ്ചാര കേന്ദ്രം തുറക്കാനൊരുങ്ങി വനംവകുപ്പ്; എതിർപ്പുമായി പഞ്ചായത്ത്



രാജപുരം: കോവിഡിനെ തുടർന്ന് അടച്ചിട്ട റാണിപുരം വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികൾക്ക് തുറന്ന് കൊടുക്കാനൊരുങ്ങി വനം വകുപ്പ്. എതിർപ്പുമായി പഞ്ചായത്ത് അധികൃതർ. വനം വകുപ്പിന് കീഴിലുള്ള മറ്റ് ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ദിവസങ്ങൾക്ക് മുൻപ് തുറന്നിരുന്നു. ഇതോടെയാണ് റാണിപുരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഞ്ചാരികൾക്ക് തുറന്ന് കൊടുക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. എന്നാൽ കോവിഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലിന് ചേർന്ന പഞ്ചായത്ത് തല കോർ കമ്മിറ്റി യോഗം ഈ മാസം 30 വരെ വിനോദ സഞ്ചാര കേന്ദ്രം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. കോർ കമ്മിറ്റി തീരുമാനം രേഖാമൂലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് കഴിഞ്ഞ ദിവസം കൈമാറുകയും കാഞ്ഞങ്ങാട് റേഞ്ച് ഓഫീസറെ അറിയിക്കുകയും ചെയ്തിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. മോഹനൻ പറയുന്നു. ഇതിനെ മറികടന്ന് കഴിഞ്ഞ ദിവസം ചേർന്ന റാണിപുരം വനസംരക്ഷണ സമിതി യോഗമാണ് കേന്ദ്രം തുറക്കാൻ തീരുമാനിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. നിലവിൽ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പഞ്ചായത്താണ് പനത്തടി. യാതൊരു സുരക്ഷയുമില്ലാതെ കർണാടകയിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമടക്കം സഞ്ചാരികൾ റാണിപുരത്തേക്ക് എത്താൻ തുടങ്ങിയാൽ കോവിഡ് വ്യാപനം വേഗത്തിലാകുന്നതിന് കാരണമാകുമെന്ന് നാട്ടുകാരും പറയുന്നു. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും എതിർപ്പ് മറികടന്ന് വിനോദ സഞ്ചാര കേന്ദ്രം തുറക്കാനുള്ള തീരുമാനം വനംവകുപ്പ് പുനപരിശോധിക്കണമെന്നും പി.ജി.മോഹനൻ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിനോദസഞ്ചാര കേന്ദ്രം തുറക്കാൻ തീരുമാനിച്ചതെന്നും പഞ്ചായത്തിന്റെയും നാട്ടുകാരുടെയും അഭിപ്രായം പരിഗണിച്ച് മാത്രമെ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുകയുള്ളൂവെന്നും റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ അറിയിച്ചു.

No comments