തദ്ദേശ തെരഞ്ഞെടുപ്പ്: ശിക്ഷയർഹിക്കുന്ന കുറ്റങ്ങളുടെ പട്ടിക കമ്മീഷൻ പുറത്തിറക്കി
സ്ഥാനാർഥികളും രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനമായ തെരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക കമ്മീഷൻ പ്രസിദ്ധീകരിച്ചു. പിടിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാനും വരണാധികാരികൾക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
കുറ്റങ്ങൾ
മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി പൗരൻമാർ തമ്മിൽ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്താൽ നടപടി.
വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന്റെ മുന്പുള്ള 48 മണിക്കൂറിൽ പൊതുയോഗം വിളിച്ചു കൂട്ടുകയോ നടത്തുകയോ ചെയ്താലും കുറ്റമായി കണക്കാക്കും.
തെരഞ്ഞെടുപ്പ് യോഗങ്ങളുടെ നടത്തിപ്പ് തടയുന്നതിനായി പ്രവർത്തിക്കുകയോ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താലും വരണാധികാരിക്ക് നടപടി സ്വീകരിക്കാം.
തെരഞ്ഞെടുപ്പിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ സഹ വരണാധികാരിയോ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിക്കുകയോ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കുകയോ ചെയ്യുന്നതു കുറ്റകരമാണ്.
തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വോട്ടു ചെയ്യൽ നടപടിക്രമങ്ങൾ പരസ്യമാക്കുന്നതു കുറ്റകരമാണ്.
@malayoramflash
പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ ഇരുന്നൂറു മീറ്റർ പരിധിയിലും മുനിസിപ്പൽ വാർഡ് പോളിംഗ് സ്റ്റേഷന്റെ നൂറു മീറ്റർ പരിധിക്കുള്ളിലും വോട്ടു പിടിക്കുകയോ, പ്രചരണം നടത്തുകയോ നോട്ടീസോ ചിഹ്നമോ പ്രദർശിപ്പിക്കുകയും ചെയ്താൽ നടപടിയുണ്ടാകും.
വോട്ടെടുപ്പ് തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറുക, പ്രിസൈഡിംഗ് ഓഫീസറുടെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക എന്നിവ കുറ്റമായി കണക്കാക്കും.
ഉദ്യോഗസ്ഥർ വാഹനങ്ങൾ നിയമവിരുദ്ധമായി കൂലിക്കെടുക്കുകയോ സ്വന്തമാക്കുകയോ ചെയ്യുന്നതും, ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഏജന്റായോ പോളിംഗ് ഏജന്റായോ പ്രവർത്തിക്കുന്നതും നിയമവിരുദ്ധമാണ്.
പോളിംഗ് സ്റ്റേഷനുകൾ കൈയേറുക, വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കാതിരിക്കുക, ബൂത്ത് പിടിച്ചെടുക്കുക, വോട്ടെണ്ണൽ തടസപ്പെടുത്തുക എന്നിവ കുറ്റമാണ്. ഇതിനായി ഉദ്യോഗസ്ഥർ സഹായിച്ചാൽ ഇവർക്കെതിരെയും റിട്ടേണിംഗ് ഓഫീസർമാർ നടപടി സ്വീകരിക്കും.
നാമനിർദ്ദേശ പത്രിക നശിപ്പിക്കുക, വിരൂപമാക്കുക, വോട്ടിംഗ് യന്ത്രം നശിപ്പിക്കുക, ഏതെങ്കിലും സ്ഥാനാർഥിക്കുവോട്ടു ചെയ്യുന്നത് ദൈവികമായ അപ്രീതിക്ക് കാരണമാകും എന്ന് ഭീഷണിപ്പെടുത്തി ഒരാളുടെ വോട്ടവകാശം ഉപയോഗിക്കുന്നതിൽ ഇടപെടുക, സമ്മതിദായകനെ സ്വാധീനിക്കുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്യുക, ഒരിക്കൽ വോട്ടു ചെയ്തയാൾ അതേ തെരഞ്ഞെടുപ്പിൽ വീണ്ടും വോട്ടു ചെയ്യുക എന്നിവയും കുറ്റമായി പരിഗണിക്കും.
No comments