നാട്ടിലേക്ക് മടങ്ങുന്നതിനായി ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ മലയാളി യുവാവിനെ അക്രമിച്ച് പണവും മൊബൈലും കവർന്നു
ബംഗളൂരു: നാട്ടിലേക്ക് മടങ്ങുന്നതിനായി ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ മലയാളി യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ച് പണവും രേഖകളും അടങ്ങിയ പഴ്സും മൊബൈല്‍ ഫോണും കവര്‍ന്നു. മലപ്പുറം നിലമ്ബൂര്‍ പാട്ടരാക്ക പൂളക്കല്‍ വീട്ടില്‍ സഹദ് അലി (24) ആണ് ആക്രമണത്തിനിരയായത്. ബംഗളൂരുവിലെ കാര്‍മലാരം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.
ഹൂഡിയിലെ ബന്ധുവീട്ടിലെത്തി തിരിച്ച് നാട്ടിലേക്ക് പോകുന്നതിനായാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി കൂടിയായ സഹദ് അലി കാര്‍മലാരം റെയില്‍വെ സ്റ്റേഷനിലെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടാക്കിയശേഷം ട്രെയിന്‍ വരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ബന്ധുക്കള്‍ മടങ്ങി.
യശ്വന്ത്പുര-കണ്ണൂര്‍ എക്സ്പ്രസിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന സഹദിെന്റ അടുത്തേക്ക് മൂന്നുപേരെത്തി ഹിന്ദിയില്‍ പത്തു രൂപ കടം ചോദിച്ചു. ഇതിനിടയില്‍ മൂന്നുപേരിലൊരാള്‍ പിന്നിലൂടെ വന്ന് ബലമായി സഹദിൻ്റെ പോക്കറ്റില്നിന്നും പഴ്സും മൊബൈലും പിടിച്ചുവാങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. കവര്‍ച്ചാ സംഘത്തിെന്റ പിന്നാലെ പോയ സംഘത്തിലൊരാളെ സഹദ് പിടിച്ചുവെച്ചു. ഇതോടെ പിടിവലിയായി.
പ്ലാറ്റ്ഫോമിൻ്റെ അറ്റത്ത് ആയതിനാല്‍ വെളിച്ചമുണ്ടായിരുന്നില്ല. മൂവരും ചേര്‍ന്ന് സഹദിനെ മര്‍ദിച്ചു. പിടിവലിക്കിടയില്‍ കൂര്‍ത്ത മുനയുള്ള ആയുധം ഉപയോഗിച്ച് സഹദിന്റ ഇടതുകൈയില്‍ മാരകമായി പരിക്കേല്‍പ്പിച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. സ്റ്റേഷന് മാസ്റ്ററെ ബന്ധപ്പെട്ട് നാട്ടിലേക്ക് വിളിച്ചുപറയുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരുവിലെ ബന്ധുക്കള്‍ സര്‍ജാപുര്‍ റോഡിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ആഴത്തില്‍ മുറിവേറ്റ ഇടതുകൈക്ക് 29 തുന്നുകളാണിട്ടത്. 27,000 രൂപയുടെ മൊബൈല്‍ ഫോണും പഴ്സിലുണ്ടായിരുന്ന 500 രൂപയും പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്.
ബെലന്തൂര്‍ സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പൊലീസുകാരെത്തി സംഭവം നടന്ന സ്ഥലം പരിശോധിച്ചെങ്കിലും ബൈയപ്പനഹള്ളി റെയില്‍വെ പൊലീസില്‍ പരാതി നല്കാന് ആവശ്യപ്പെട്ടു. അന്ന് അര്‍ധരാത്രിയോടെ ബൈയപ്പനഹള്ളി റെയില്‍വെ പൊലീസില്‍ പരാതി നല്കി. ചൊവ്വാഴ്ച എഫ്.ഐ.ആര് രജിസ്റ്റര്‍ െചയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷയുള്ളതിനാല്‍ ചൊവ്വാഴ്ച കെ.എസ്.ആര്.ടി.സി ബസില്‍ സഹദ് നാട്ടിലേക്ക് മടങ്ങി. ഹിന്ദി അറിയാത്ത പോലെയാണ് സംസാരിച്ചതെന്നും ചെറുപ്പകാരാണെന്നും സഹദ് പറഞ്ഞു.
കവര്‍ച്ചാ സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും കാര്‍മലാരം റെയില്‍വെ സ്റ്റേഷനില്‍ ആവശ്യത്തിന് വെളിച്ചമോ സുരക്ഷയോ ഒരുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ലോക്ക് ഡൗണിനുശേഷം സംഘം ചേര്‍ന്ന് ആക്രമിച്ച് പണം കവരുന്ന സംഘവും നഗരത്തില്‍ വ്യാപകമാകുകയാണ്. മുമ്ബും കാര്‍മലാരം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ മലയാളികള്‍ ഉള്‍പ്പെടെ ആക്രമണത്തിനിരയായിട്ടുണ്ട്.
No comments