Breaking News

65 വയസ്സ് കഴിഞ്ഞവരെയും സ്ത്രീകളെയും സ്റ്റേഷനില്‍ വരുത്തരുത്; പരിഷ്‌കാരത്തിന് കേന്ദ്ര ശുപാര്‍ശ


പോലീസിനെ കൂടുതൽ മാനവികമാക്കാനുള്ള പരിഷ്കാരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (ബി.പി.ആർ.ഡി.) കരടുമാർഗരേഖ. വ്യക്തമായ കാരണം അറിയിച്ചുവേണം ഒരാളെ അറസ്റ്റ് ചെയ്യാനെന്നും അറസ്റ്റ് സ്ഥിരംനടപടിയാവരുതെന്നും മാർഗരേഖ ഓർമിപ്പിക്കുന്നു.


പരാതി ലഭിച്ചാൽ സ്ഥലവും സമയവും വ്യക്തമാക്കി കൃത്യമായ നോട്ടീസ് നൽകാതെ ഒരാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യരുതെന്നതാണ് പ്രധാന നിർദേശം. സ്ത്രീകളെയും 65 വയസ്സിൽ കൂടുതലുള്ളവരെയും 15 വയസ്സിൽ താഴെയുള്ളവരെയും സ്റ്റേഷനിലേക്കു വിളിക്കാതെ വീടുകളിൽ പോയി ചോദ്യം ചെയ്യണം. ചോദ്യം ചെയ്യാൻ വിളിക്കുന്നവരെ നിശ്ചിത സമയത്തിൽ കൂടുതൽ കസ്റ്റഡിയിൽ വെക്കാൻ പാടില്ല.


കസ്റ്റഡി പീഡനങ്ങൾ സമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ടെന്നും പോലീസിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നും ബി.പി.ആർ.ഡി നിരീക്ഷിച്ചു. കസ്റ്റഡിയിലുള്ളവരുടെ സുരക്ഷയുറപ്പാക്കാൻ പോലീസ് സ്റ്റേഷൻ പരിസരത്തും ലോക്കപ്പുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണം. കസ്റ്റഡിയിൽ പീഡിപ്പിക്കുന്ന പോലീസുകാർക്കെതിരേ കടുത്ത നടപടിയുണ്ടാവണം.


മറ്റു പ്രധാന ശുപാർശകൾ:


അറസ്റ്റിനുമുമ്പ്


* ഹാജരാവാൻ വിസമ്മതിച്ചെങ്കിൽ മാത്രമേ അറസ്റ്റുചെയ്യാവൂ.


* കൂടുതൽ കുറ്റകൃത്യങ്ങൾ തടയാനും ശരിയായ അന്വേഷണം ഉറപ്പാക്കാനും തെളിവു നശിപ്പിക്കാതിരിക്കാനും സാക്ഷികളെയോ ഇരകളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യാതിരിക്കാനുമാവണം അറസ്റ്റ്.


അറസ്റ്റ് ചെയ്യുമ്പോൾ


* വ്യക്തമായി എഴുതിത്തയ്യാറാക്കി നാട്ടിലെ ബഹുമാന്യവ്യക്തി സാക്ഷിയായി ഒപ്പിട്ടതായിരിക്കണം അറസ്റ്റ് മെമ്മോ.


* അറസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ താത്പര്യമനുസരിച്ചുള്ള ഒരാളെ നടപടിയെക്കുറിച്ച് അറിയിച്ചിരിക്കണം.


* അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനൊപ്പം വളരെക്കുറഞ്ഞ പോലീസേ ഉണ്ടാകാവൂ. പ്രചാരണം കൊടുക്കുന്നത് ഒഴിവാക്കണം.


* എന്തിനാണ് അറസ്റ്റെന്നും ഏത് അധികാരി പറഞ്ഞിട്ടാണെന്നും വ്യക്തിയെ അറിയിച്ചിരിക്കണം.


* മുതിർന്ന ഉദ്യോഗസ്ഥർക്കും ജില്ലാ കൺട്രോൾ റൂമിലും അറസ്റ്റുസംബന്ധിച്ച വിവരങ്ങൾ കൈമാറണം.


* ജാമ്യമില്ലാക്കേസുകൾ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലെ അറസ്റ്റിൽ മാത്രമേ വിലങ്ങു വെക്കാവൂ.


* സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ വനിതാപോലീസ് ഇല്ലെങ്കിൽ ഒരു സ്ത്രീയെ അനുഗമിക്കാൻ അനുവദിക്കണം.


കസ്റ്റഡിയിൽ


* അഭിഭാഷകന്റെ സേവനം തേടാനുള്ള അവസരം ഉറപ്പാക്കണം.


* ആവശ്യമെങ്കിൽ സൗജന്യ നിയമസഹായം.


* ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധന.


* നിശ്ചിത ഇടവേളകളിൽ വെള്ളവും ഭക്ഷണവും.


* ശാരീരിക പീഡനമേൽപ്പിക്കാതെ ശാസ്ത്രീയമായി ചോദ്യം ചെയ്യണം.


* വ്യക്തിശുചിത്വം ഉറപ്പാക്കാൻ അടിവസ്ത്രങ്ങൾ ഉൾപ്പെടെ വൃത്തിയുള്ള വസ്ത്രങ്ങൾ ദിവസേന ഉറപ്പാക്കണം.

No comments