മുന്നണി സീറ്റ് നിഷേധിച്ചതോടെ ഭാര്യയെ സിറ്റിംഗ് സീറ്റില്‍ സ്വതന്ത്രയായി മത്സരിപ്പിക്കാന്‍ ഒരുങ്ങി മുന്‍ നഗരസഭ ചെയര്‍മാന്‍
സുല്‍ത്താന്‍ ബത്തേരിയിലെ ടി.എല്‍. സാബുവാണ് ഭാര്യ നിഷ സാബുവിനെ മത്സര രംഗത്ത് ഇറക്കിയത്. മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇനിയും പൂര്‍ത്തിയാക്കാനിരിക്കെയാണ് രണ്ടാം ഘട്ട പ്രചാരണം ആരംഭിച്ചത്.
സാബു നേരത്തെ മത്സരിച്ച് വിജയിച്ച കട്ടയാട് വാര്‍ഡ് ഇത്തവണ വനിതാ സംവരണമാണ്. ഇവിടെയാണ് നിഷ മത്സരിക്കുക. കഴിഞ്ഞ തവണ ഇവിടെ നിന്ന് മത്സരിച്ച സാബുവിനും എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ സായിക്കും 243 വോട്ടാണ് ലഭിച്ചത്. നറുക്കെടുപ്പിലൂടെ സാബുവിനെ വിജയിയായി. 2010-ല്‍ പഞ്ചായത്തായിരിക്കെ ഇവിടെ നിന്ന് 300 വോട്ടിന്റെ ഭൂരിപക്ഷത്തിന് സാബു മെബറായി തെരഞ്ഞടുക്കപ്പെട്ടിരുന്നു.
2005-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിഷാസാബു ഇവിടെ നിന്ന് 310 വോട്ടിന്റെ ഭൂരിപക്ഷത്തിനും ജയിച്ചു. 15 വര്‍ഷമായി ഭര്‍ത്താവും ഭാര്യയുമായിരുന്നു ജനപ്രതിനിധികള്‍.
പ്രചാരണത്തിന്റെ രണ്ടാം ഘട്ടവും തുടങ്ങിയിട്ടുണ്ട്. 672 വോട്ടര്‍മാരാണ് ഈ ഡിവിഷനിലുള്ളത്. വോട്ടര്‍മാര്‍ എല്ലാം സ്ഥാനാര്‍ത്ഥിക്ക് സുപരിചിതരാണ്. മുന്നണിയും പാര്‍ട്ടിയും കൈവിട്ടങ്കിലും നല്ല ആത്മ വിശ്വസത്തിലാണ് സാബുവും സ്ഥാനാര്‍ത്ഥിയും
കേരള കോണ്‍ഗ്രസ് (എം)പ്രതിനിധിയായാണ് സാബു കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 35 അംഗ കൗണ്‍സില്‍ 17 സീറ്റ് വീതം എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരു സീറ്റ് ബി.ജെ.പിക്കും ലഭിച്ചതോടെ സാബു പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ സമ്മതത്തോടെ ഇടതുപക്ഷത്തിന് പിന്തുണ നല്‍കി അധികാരത്തില്‍ വന്നു. നഗരസഭ ഭരണം പകുതി പിന്നിട്ടപ്പോള്‍ സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എമ്മും പിന്നീട് എല്‍.ഡി.എഫും കൈവിട്ടതോടെയാണ് സാബു ഭാര്യ നിഷാ സാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
രാഹുല്‍ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തിയതോടെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയുമായി ഇടപെട്ട് സാബുവിനോട് എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കാനും ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാബു വഴങ്ങിയില്ല. പാര്‍ട്ടി സാബുവിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയതിന്റെ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് സാബുവിന്റേതായി സോഷ്യല്‍ മീഡിയയില്‍ സഭ്യമല്ലാത്ത ചില വാക്കുകള്‍ വന്നത്. ഇതിന്റെ പേരില്‍ സി.പി.എം. സാബുവിനോട് ലീവില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഇതോടെ സാബുവും മുന്നണിയുമായുള്ള ബന്ധം വഷളാകുകയായിരുന്നു. ലീവില്‍ പ്രവേശിച്ച സാബു കാലാവധി കഴിയുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ചെയര്‍മാനായി വീണ്ടും അധികാരമേറ്റെടുത്തു.
No comments