പ്ലാച്ചിക്കര വനാതിർത്തിയിൽ കൊടും കല്ലറയുടെ അവശേഷിപ്പുകൾ കണ്ടെത്തി
വെള്ളരിക്കുണ്ട്: പ്ലാച്ചിക്കര വനാതിര്‍ത്തിയില്‍ പന്നിത്തടത്ത് കൊടുംകല്ലറയുടെ കരിങ്കല്‍ പാളികള്‍ കണ്ടെത്തി. പ്രദേശവാസിയായ കെ.വി. ഗോപകുമാര്‍, പ്രത്യേക രൂപത്തിലുള്ള കരിങ്കല്‍ പാളികളെക്കുറിച്ച് അറിയിച്ചതനുസരിച്ച് പ്ലാച്ചിക്കര സന്ദര്‍ശിച്ച ചരിത്രഗവേഷകരും കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് അധ്യാപകരുമായ നന്ദകുമാര്‍ കോറോത്ത്, സി.പി. രാജീവന് എന്നിവരാണ് പ്രസ്തുത കരിങ്കല്‍ പാളികള്‍ കൊടുങ്കല്ലറയുടെ ഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചത്.
ചെങ്കല്‍പാറ തുരന്നെടുത്ത് ചെങ്കല്‍ പാളിയോടു കൂടി കാണപ്പെടുന്ന ചെങ്കല്ലറയില്‍ നിന്ന് വ്യത്യസ്തമായി കരിങ്കല്‍ പാളികള്‍ അടുക്കി വച്ച് നിര്‍മിക്കപ്പെട്ട മഹാ ശിലാസ്മാരകങ്ങളാണ് കൊടുംകല്ലറകള്‍.
ഉത്തരകേരളത്തില്‍ അപൂര്‍വമായാണ് കൊടുംകല്ലറകള്‍ കാണാറുള്ളത്. അരനൂറ്റാണ്ടിനിടയില്‍ നിരവധി ചെങ്കല്ലറകള്‍ കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും കരിങ്കല്‍ കൊണ്ട് നിര്‍മിച്ച കൊടുംകല്ലറകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കര്‍ണാടക വനാതിര്‍ത്തിക്കുള്ളില്‍ കാണപ്പെടാറുള്ള കൊടുങ്കല്ലറകള്‍ ജില്ലയില്‍ കണ്ടെത്തിയത് ചരിത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
മഹാശിലാ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായി നിര്‍മിക്കപ്പെട്ട ചെങ്കല്ലറകളും കൊടുംകല്ലറകളും മുനിയറ എന്ന പേരിലാണ് പ്രാദേശികമായി അറിയപ്പെടുന്നത്. സാധാരണയായി വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മണ്‍പാത്രങ്ങള്‍ കാണപ്പെടാറുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇളക്കി മാറ്റിയ നിലയിലാണ് കരിങ്കല്‍ പാളികള്‍ കിടക്കുന്നത്. ഡോള്‍മെന്‍സ് എന്ന പേരിലാണ് കരിങ്കല്‍ പാളികള്‍ അടുക്കിവച്ച കൊടുംങ്കല്ലറകളെ ചരിത്രകാരന്മാര് വിളിക്കുന്നത്. സമീപത്തായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കല്ലറ കണ്ടെത്തിയിരുന്നു.
കരിങ്കല്‍ പാളികള്‍ വെട്ടിയെടുത്ത് രൂപപ്പെടുത്തി എടുത്തുള്ള നിര്‍മാണ രീതി ഇരുമ്പു കൊണ്ടുണ്ടാക്കിയ പണിയായുധങ്ങളുടെ സാങ്കേതിക മികവിന്റെ അടയാളമാണ്. കരിങ്കല്‍ പാളികള്‍ കൊണ്ടുള്ള കൊടുംങ്കല്ലറകളുടെ ഭാഗങ്ങള്‍ കണ്ടെത്തിയത് 1,500 വര്‍ഷങ്ങള്‍ക്ക് മുൻപെ പന്നിത്തടം പ്രദേശത്തിനുണ്ടായിരുന്ന ചരിത്ര പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്.
No comments