Breaking News

കേരളത്തിൽ കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു; വഞ്ചിനാടും ഇന്‍റർസിറ്റിയും അമൃതയും ഈ മാസം മുതൽ




സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൌണിന് മുമ്പുള്ള അവസ്ഥയിലേക്ക് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നു. ഈ മാസം എട്ടു ട്രെയിനുകൾ കൂടി സർവീസ് പുനരാരംഭിക്കും. ഇതോടെ നേരത്തെ സംസ്ഥാനത്തു സര്‍വീസ് നടത്തിയിരുന്നവയില്‍ 60% എക്സ്പ്രസ് ട്രെയിനുകളും റെയില്‍വേ പുനഃസ്ഥാപിച്ചു.

എട്ടു ട്രെയിനുകളുടെ കൂടി സമയക്രമം വ്യക്തമാക്കി പുതിയ ടൈംടേബിൾ റെയിൽവേ പുറത്തിറക്കി. കൊച്ചുവേളി- ഇന്‍ഡോര്‍ സ്പെഷല്‍ 12 മുതല്‍ 26 വരെയും മടക്കട്രെയിന്‍ 14 മുതല്‍ 28 വരെയും സര്‍വീസ് നടത്തും. എറണാകുളം-ഓഖ സ്പെഷല്‍ 11 മുതല്‍ 30 വരെയും മടക്ക ട്രെയിന്‍ 14 മുതല്‍ ജനുവരി 2 വരെയും സര്‍വീസ് നടത്തും. കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് 11നും മടക്ക സര്‍വീസ് 12നും ആരംഭിക്കും.

തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 14 മുതലും മടക്ക ട്രെയിന്‍ 16നും സര്‍വീസ് തുടങ്ങും. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി ഇരുദിശയിലും 15നും തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് 16നും മടക്ക ട്രെയിന്‍ 19നും സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി 15നും മടക്ക ട്രെയിന്‍ 16നും തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് 23നും മടക്ക ട്രെയിന്‍ 24നും സര്‍വീസ് ആരംഭിക്കും.

അതേ സമയം അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ ദക്ഷിണ റെയില്‍വേ തീരുമാനം എടുത്തിട്ടില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. മറ്റു സോണുകളിലേക്കു പോകുന്ന ട്രെയിനുകള്‍ അധിക നിരക്ക് ഈടാക്കുന്ന ഫെസ്റ്റിവല്‍ സ്പെഷലുകളായാണു പ്രഖ്യാപിച്ചിരിക്കുന്നത്. സോണുകള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുന്ന സ്പെഷല്‍ ട്രെയിനുകള്‍ക്കു സാധാരണ നിരക്കായിരിക്കും.

No comments