ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു; വ്യാപക നാശം; നാളെ തെക്കൻ കേരളത്തിലൂടെ
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ 85 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടുകൂടിയാണ് ബുറെവി മുല്ലത്തീവിലെ ത്രിങ്കോന്‍മാലയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെ കരയിലേക്ക് കടന്നത്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതായാണ് റിപ്പോർട്ട്. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.
ഉച്ചയോടെ ബുവെറി ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് നീങ്ങും. പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ന് രാത്രിയോടെ തമിഴ്നാട്ടിലേക്ക് കടക്കാനാണ് സാധ്യത. രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇവിടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്
ബുറെവി ചുഴലിക്കാറ്റ്ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി വെള്ളിയാഴ്ച തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. കാറ്റ് കന്യാകുമാരിയിൽ നിന്നു തിരുവനന്തപുരത്തിന്റെ തീരപ്രദേശം വഴി അറബിക്കടലിലേക്ക് കടക്കുമെന്നായിരുന്നു നേരത്തേ വിലയിരുത്തൽ. എന്നാൽ ഗതി കൂടുതൽ വടക്കോട്ടു മാറി തെക്കൻകേരളം മുഴുവൻ കാറ്റിന്റെ പരിധിയിൽ വരുമെന്ന് ഇന്നലെ വൈകിട്ടോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി
No comments