ഡിഡിഎഫിനെ കൈവിടാതെ ഈസ്റ്റ് എളേരി
വെള്ളരിക്കുണ്ട്: ജനകീയ വികസന മുന്നണിയുടെ(ഡി.ഡി.എഫ്) കരുത്തിൻ്റെ മുന്നില്‍ വീണ്ടും അടിപതറി യു.ഡി.എഫ്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ ചരിത്ര വിജയമാണ് ജെയിംസ് പന്തമാക്കലിന്‍െറ നേതൃത്വത്തിലുള്ള ഡി.ഡി.എഫും എല്‍.ഡി.എഫും നേടിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ നേടിയ മലയോര പഞ്ചായത്താണ് ഈസ്റ്റ് എളേരി. കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും കോട്ടയായ ഇവിടെ ഡി.ഡി.എഫ് ഇത് രണ്ടാം തവണയാണ് അധികാരത്തിലേക്ക് വരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പോടെയാണ് യു.ഡി.എഫിൻ്റ കൈയില്‍ നിന്ന് ഭരണം നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ പഞ്ചായത്ത് വൈ. പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതിയാണ് ഇതിനു മുബുള്ള അഞ്ചുവര്‍ഷം ഭരണം നടത്തിയത്.
ഭരണമാരംഭിച്ച് രണ്ടുവര്‍ഷം കഴിഞ്ഞ് ഭരണസമിതിയുമായും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായും ജില്ല കോണ്‍ഗ്രസ് നേതൃത്വവുമായും അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയായിരുന്നു. സംസ്ഥാന തലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വരെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അതോടനുബന്ധിച്ച് ഭരണസമിതിയെയും ഇതിന് നേതൃത്വം കൊടുത്ത പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ഇവരെ പുറത്താക്കിയത് ഈസ്റ്റ് എളേരിയിലെ കോണ്‍ഗ്രസിലും യു.ഡി.എഫിലും നിലകൊണ്ട ജനങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയോടൊപ്പം ഉറച്ചുനിന്നു.
തുടര്‍ന്ന് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വികസന മുന്നണി എന്ന പേരില്‍ (ഡി.ഡി.എഫ്) സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ചു. അതില്‍ 16ല്‍ 10സീറ്റ് നേടി. കോണ്‍ഗ്രസിന്‍െറ തട്ടകമായ ഇവിടെ ഒരു സീറ്റാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. ഇതിന്‍െറ തുടര്‍ച്ചയെന്നോണം ഇപ്രാവശ്യം എല്‍.ഡി.എഫുമായും ധാരണയിലെത്തി മത്സരിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, രാജ്മോഹന്‍ ഉണ്ണിത്താന്, ഷാഫി പറമ്പിൽ തുടങ്ങി കോണ്‍ഗ്രസിൻ്റെ സമുന്നതരായ നേതാക്കളെ കൊണ്ടുവന്ന പ്രചാരണമായിരുന്നു യു.ഡി.എഫ് നടത്തിയതെങ്കിലും ഫലമുണ്ടായില്ല. ഇപ്പോഴത്തെ കക്ഷിനില ഡി.ഡി.എഫ് ഏഴ്, എല്‍.ഡി.എഫ് രണ്ട്, യു.ഡി.എഫ് ഏഴ്.
No comments