ജയിലിൽ പരീക്ഷാകേന്ദ്രം ഒരുക്കി കണ്ണൂർ സർവ്വകലാശാല; ജയിലിൽ പരീക്ഷാകേന്ദ്രം കോവിഡ് പശ്ചാത്തലത്തിൽ
കണ്ണൂർ: സെൻട്രൽ ജയിലിൽ പരീക്ഷാകേന്ദ്രം ഒരുക്കി കണ്ണൂർ സർവകലാശാലയുടെ മാതൃകാപരമായ നടപടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പരീക്ഷാകേന്ദ്രം ജയിലിൽ അനുവദിച്ചത്. വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത അന്തേവാസികൾക്കായി ആണ് ജയിൽ സ്കൂളിൽ പരീക്ഷാകേന്ദ്രം ഒരുക്കിയത്.
ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകളാണ് നിലവിൽ നടന്നു വരുന്നത്. പരീക്ഷാ വിഭാഗത്തിലെ അസിസ്റ്റന്റ് രജിസ്ട്രാറെ അഡീഷണൽ ചീഫ് സുപ്രണ്ടായും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ രണ്ട് അധ്യാപകരെ ഇൻവിജിലേറ്റർമാരായും നിയമിച്ചു കൊണ്ടാണ് പരീക്ഷ നടത്തുന്നത്
നിലവിലെ പകർച്ചവ്യാധി വ്യാപന ഘട്ടത്തിൽ അന്തേവാസികളെ പുറത്ത് കൊണ്ടുപോയി പരീക്ഷക്കിരുത്തി ജയിലിൽ തിരിച്ചെത്തിക്കുന്നത് പ്രായോഗികതലത്തിൽ ബുദ്ധിമുട്ടാണ്. ഈ വസ്തുത ചൂണ്ടിക്കാട്ടി ജയിൽ സുപ്രണ്ട് കെ. ബാബുരാജ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് സർവകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു.
ഡിസംബർ 17ന് ചേർന്ന എക്സാമിനേഷൻ മോണിറ്ററിങ് കമ്മിറ്റി വിഷയം പരിഗണനയിൽ എടുത്തു. തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പരീക്ഷാ ഭവനോട് നിർദ്ദേശിക്കുകയും ചെയ്തു. പരീക്ഷാ കൺട്രോളർ ഡോ. വിൻസൻറ് പി.ജെയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രൊ. വൈസ് ചാൻസലർ ഡോ. പി.ടി രവീന്ദ്രൻ ജയിലിൽ താത്കാലിക പരീക്ഷാ കേന്ദ്രം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി
No comments